ട്രെയിനിൽ പെട്രോളൊഴിച്ച് തീ തൊളുത്തി: മൂന്ന് പേർ ട്രാക്കില്‍ മരിച്ച നിലയിൽ

Latest

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രികൻ സഹയാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് കാണാതായ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. എലത്തൂരിലെ റെയിൽവെ ട്രാക്കിൽ രാത്രി ഒന്നരയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകൾ രണ്ട് വയസ്സുകാരി സഹ്റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്. ട്രെയിനിൽ അക്രമം നടത്തിയ പ്രതിയെ കണ്ടെത്താനായില്ല.രാത്രി 9.30ഓടെയാണ് ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴാണ് സംഭവം.

ഒരു പ്രകോപനവുമില്ലാതെ പെട്ടെന്ന് അക്രമി പെട്രോളൊഴിക്കുകയായിരുന്നു. ഡി1 കമ്പാർട്ട്മെന്റിലാണ് അക്രമം നടന്നത്. തുടർന്ന് യാത്രക്കാർ ചങ്ങല വലിച്ചതോടെ കോരപ്പുഴ പാലത്തിനു മുകളിൽ ട്രെയിൻ നിന്നു.അഞ്ച് പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടന്നപ്പോൾ യാത്രക്കാർ പരിഭ്രാന്തരായി പല കമ്പാർട്മെന്റുകളിലേക്കും ഓടിയിരുന്നു.

പിന്നീടാണ് മൂന്നു പേരെ കാണാനില്ലെന്ന വിവരം വന്നത്. തീ കൊളുത്തിയപ്പോൾ ട്രെയിൻ നിർത്തിയ കോരപ്പുഴ പാലത്തിനും എലത്തൂർ റെയിൽവെ സ്റ്റേഷനും ഇടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തീ കൊളുത്തുന്നതുകണ്ട് ഭയന്ന് പുറത്തുചാടിയവരാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.അക്രമിയുടേതെന്ന് കരുതുന്ന ഒരു ബാഗ് കണ്ടെത്തി.

പകുതി ദ്രാവകമുള്ള കുപ്പിയും ബാഗിൽ ഉണ്ടായിരുന്നു. ടിഫിൻ കാരിയർ പോലുള്ള പാത്രവും കണ്ടെത്തിയതിനാൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. ട്രെയിനിലെ രണ്ട് ബോഗികൾ സീൽ ചെയ്തു. ഇന്ന് രാവിലെ ഫോറൻസിക് പരിശോധന നടത്തും.

Leave a Reply

Your email address will not be published. Required fields are marked *