മംഗളൂരു: സൂറത്ത്കലിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൂറത്ത്കൽ, പനമ്പൂർ, ബജ്പെ, കാവൂർ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചരാവിലെ ആറുമണിവരെയാണ് നിരോധനാജ്ഞ. ഈ ദിവസങ്ങളിൽ കടകൾ വൈകീട്ട് 6 മണിക്ക് അടക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇന്നും നാളെയും മദ്യശാലകൾക്കും നിയന്ത്രണം ഏർപ്പെടുത്തി.കാട്ടിപ്പള്ള നാലാം ബ്ലോക്കിലെ ജലീൽ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി രണ്ടംഗ സംഘമാണ് കൃഷ്ണപുരയിലെ കടയിൽ കയറി ജലീലിനെ വെട്ടിക്കൊന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല.
കഴിഞ്ഞ ജൂലൈയിൽ മുഹമ്മദ് ഫൈസൽ എന്ന യുവാവിനെയും ഇതേ പ്രദേശത്ത് വെട്ടിക്കൊന്നിരുന്നു.അത്സമയം ജലീലിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിനായി മംഗളൂരു സിറ്റി പൊലീസ് അന്വേഷണം ശക്തമാക്കി.