പട്ന ∙ ബിഹാറിലെ പട്നയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന പതിനാറുകാരിയെ അജ്ഞാതൻ പിന്നിൽനിന്നും വെടിവച്ചു വീഴ്ത്തുന്ന സിസിടിവി ദൃശ്യം പുറത്ത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. പിൻകഴുത്തിനു വെടിയേറ്റ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെട്ട അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല.പട്നയിലെ സിപാറ പ്രദേശത്താണ് നാടിനെ നടുക്കിയ അക്രമം അരങ്ങേറിയത്.
ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ട്യൂഷനുശേഷം രാവിലെ എട്ടു മണിയോടെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് വെടിയേറ്റത്.ആക്രമണത്തിനു കാരണമെന്താണെന്ന് അറിയില്ലെന്നാണ് പൊലീസിന്റെ നിലപാട്. ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ടയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.