മംഗളൂരു: കെലഗേരി തടാകത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സ്വവർഗാനുരാഗിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദാർവാഡ് സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ യാസിൻ റൊട്ടിവാല (23) മരിച്ച സംഭവത്തിൽ പവൻ ബ്യാലിയാണ് (32) അറസ്റ്റിലായത്.
യാസിന്‍റെ പിതാവ് റഫീഖ് നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു.ദാർവാഡ് അട്ടിക്കൊള്ളയിൽ താമസിക്കുന്ന യാസിനെ ഈ മാസം 12 മുതൽ കാണാനില്ലായിരുന്നു. മൃതദേഹം പിന്നീട് കായലിൽ കണ്ടെത്തി. താനും യാസിനും തമ്മിൽ വിവാഹിതരാവാൻ പോവുകയാണെന്ന് പവൻ നാട്ടുകാരിൽ പലരോടും പറഞ്ഞതായി വിവരം പുറത്തു വന്നതാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവായത്. പൊലീസ് ആത്മഹത്യയിൽ പെടുത്തിയതിനാൽ കേസന്വേഷണം നടന്നിരുന്നില്ല.
എട്ട് മാസമായി പവനും യാസിനും അടുത്ത സുഹൃത്തുക്കൾ ആണെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. താനും പവനും ചില കാര്യങ്ങളിൽ ഏറ്റുമുട്ടലിലാണെന്ന് യാസിൻ പറഞ്ഞിരുന്നതായി പിതാവ് പരാതിയിൽ പറയുന്നു. മകനെ മാരകമായി ഉപദ്രവിച്ച് മരണത്തിലേക്ക് തള്ളുകയായിരുന്നുവെന്ന് പിതാവ് ചൂണ്ടിക്കാട്ടുന്നു.