ന്യൂഡൽഹി• ഡൽഹിയിലെ എഎപി എംഎൽഎയ്ക്ക് ജനക്കൂട്ടത്തിന്റെ മർദനം. മർദനത്തിൽനിന്ന് എംഎൽഎ ഗുലാബ് സിങ് യാദവ് ഓടി രക്ഷപ്പെടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.മത്യാലയിൽനിന്നുള്ള നിയമസഭാംഗമാണ് യാദവ്. രാത്രി എട്ടു മണിക്ക് യാദവിന്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകരുടെ യോഗം ശ്യാം വിഹാറിൽ കൂടുകയായിരുന്നു. പിന്നാലെയാണ് തർക്കത്തെത്തുടർന്ന് അടിപിടി തുടങ്ങിയത്.
യാദവിന്റെ കോളറിൽ പിടിച്ചു വലിക്കുകയും മർദിക്കുകയും ചെയ്തു. രക്ഷപ്പെട്ടോടിയ യാദവിനു പിന്നാലെ കുറേ പ്രവർത്തകർ ഓടുന്നതും വിഡിയോയിൽ ഉണ്ട്. രക്ഷപ്പെടാൻ ശ്രമിക്കുന്ന എംഎൽഎയെ പിടിച്ചുനിർത്തിയും മർദ്ദിച്ചു.അതേസമയം, ബിജെപിയുടെ ആരോപണങ്ങൾ തള്ളി എംഎൽഎ രംഗത്തെത്തി.
താനിപ്പോൾ ഛവ്‌ല സ്റ്റേഷനിലാണെന്നും ഇവിടെ ബിജെപിയുടെ കോർപ്പറേഷൻ അംഗവും ബിജെപി സ്ഥാനാർഥിയും തന്നെ ആക്രമിച്ചവരെ സ്റ്റേഷനിൽനിന്ന് ഇറക്കാൻ നിൽക്കുകയാണെന്നും ഹിന്ദിയിലെ ട്വീറ്റിൽ യാദവ് കൂട്ടിച്ചേർത്തു. ബിജെപിക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് ഇതിൽപ്പരം തെളിവുവേണോയെന്നും അദ്ദേഹം ചോദിച്ചു.
ഡൽഹിയിൽ തദ്ദേശതിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. എഎപി പണം വാങ്ങി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. അതിന്റെ പേരിൽ എഎപി പ്രവർത്തകർ എംഎൽഎയെ മർദിക്കുകയായിരുന്നെന്നും ബിജെപി ആരോപിക്കുന്നു.