ന്യൂഡല്‍ഹി: അഗ്നിപഥ് സൈനീക പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. തെലങ്കാനയില്‍ പതിനെട്ടുകാരനും ബിഹാറില്‍ നാല്‍പതുകാരനുമാണ് ജീവന് നഷ്ടമായത്. തെലങ്കാനയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ വെടിവെപ്പിലാണ് പതിനെട്ടുകാരനായ ദാമോദര രാഗേഷ് കൊല്ലപ്പെട്ടത്. അരക്കെട്ടിന് വെടിയേറ്റ ദാമോദരനെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്. പൊലീസ് വെടിവെപ്പില്‍ പതിമൂന്നോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.ബിഹാറില്‍ പ്രതിഷേധക്കാര്‍ തീയിട്ട ജന്‍സേവ എക്സ്പ്രസില്‍ ഉണ്ടായ യാത്രക്കാരനാണ് മരിച്ചത്. ലഖിസാരായിയില്‍ നിന്നുള്ള നാല്‍പ്പതു വയസ്സുകാരന് പുക ശ്വസിച്ച് ബോധരഹിതനാകുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിച്ചത്.
അഗ്നിപഥിനെതിരായ പ്രതിക്ഷോഭം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ പന്ത്രണ്ടോളം ട്രെയിനുകള്‍ അഗ്നിക്കിരയായി. ബിഹാര്‍, തെലുങ്കാന, രാജസ്ഥാന്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം കനത്തത്.സെക്കന്തരബാദ് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ പ്ലാറ്റ്ഫോമുകളിലേക്ക് ആദ്യം കല്ലുകൾ എറിഞ്ഞു. പിന്നീട് ഹൗറയിലേക്കുള്ള ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, രാജ്കോട്ട് എക്സ്പ്രസ്, ഫലക്നുമ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ അഗ്നിക്കിരയാക്കിയെന്ന് റെയില്‍വേ അധികൃതര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
യാത്ര തടസ്സപ്പെടുത്താന്‍ പ്ലാറ്റ്ഫോമുകളിലേക്ക് ബൈക്കുകള്‍ എറിഞ്ഞതായും അധികൃതര്‍ കൂട്ടിചേര്‍ത്തു. റെയില്‍വേ പൊലീസ് മുന്നറിയിപ്പില്ലാതെയാണ് തങ്ങള്‍ക്ക് നേരെ വെടി വച്ചതെന്ന് പ്രതിഷേധത്തില്‍ ഉള്‍പ്പെട്ട വംശി കൃഷ്ണ റെഡ്ഡി ആരോപിച്ചു.ബിഹാറില്‍ ആറോളം ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. ലഖിസാരായി, ഫതുവ, ഇസ്ലാംപൂര്, ദനാപൂര്‍, കുല്‍ഹാരി എന്നിവിടങ്ങളിലാണ് ട്രെയിനുകള്‍ക്ക് തീയിട്ടത്. ഔറംഗാബാദില്‍ നിരവധി സ്കൂള്‍ ബസുകളും പ്രതിഷേധക്കാര്‍ തീയിട്ടിട്ടുണ്ട്. ഉപ മുഖ്യമന്ത്രി രേണു ദേവിയുടെയും പ്രസിഡന്റ് സഞ്ജയ് ജെസ്വാളിന്റെയും ചമ്പാരന്‍ ജില്ലയിലെ ബെട്ടിയയിലെ വീടുകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടായി.
ജൂണ്‍ 19 വരെ പതിനഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് കണക്ഷന് വിഛേദിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടു. സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ അര്‍ധ സൈനീക വിഭാഗത്തെയും വിന്യസിപ്പിച്ചു. അതേസമയം, ആര്‍ജെഡി, ഇടത് പാര്‍ട്ടികള്‍ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഉത്തര്‍പ്രദേശില്‍ 260 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. അലിഖറില് പൊലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായി. ഫിറോസബാദിലും, ആഗ്രയിലും വാരണാസിയിലും യുപിഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിച്ചു.
ഡല്‍ഹി- ആഗ്ര ഹൈവേയില്‍ പ്രതിഷേധക്കാര്‍ കല്ലുകള്‍ എറിഞ്ഞു. ഖുഷിനഗര്‍, ഡിയോറിയ, ഗോണ്ട, അമേഠി, സിതാപൂര്‍ എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമാണ്.ഹരിയാനയില്‍ കൂടുതല്‍ ജില്ലകളിലേക്ക് പ്രക്ഷോഭം വ്യാപിച്ചതോടെ തദ്ദേശ ഭരണകൂടം നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
സര്‍ക്കാര്‍ – സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി. ചര്ക്കിദാരി, സോനിപത്, ബിവാനി, ഹിസര്‍, യമുനനഗര്‍ തുടങ്ങിയ ജില്ലകളിലേക്കാണ് പ്രതിഷേധം വ്യാപിച്ചത്.രാജസ്ഥാനിലും റെയില്‍വേ സ്റ്റേഷന് ആക്രമിക്കപ്പെട്ടു. പ്രതിരോധിക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിഷേധക്കാര്‍ ആക്രമിച്ചു.
മധ്യപ്രദേശില്‍ മുഖം മറച്ചാണ് പ്രതിഷേധക്കാര്‍ എത്തിയത്. ലക്ഷ്മിഭായ് നഗര്‍ സ്റ്റേഷന് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇവിടെ രാത്രി നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.അതേസമയം, പദ്ധതി വേഗത്തിൽ നടപ്പിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഹ്രസ്വ കാലാടിസ്ഥാനത്തില്‍ യുവാക്കളെ സേനയുടെ ഭാഗമാക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. നാല് വര്‍ഷത്തേക്ക് യുവാക്കള്‍ക്ക് പദ്ധതിയിലൂടെ കര, നാവിക, വ്യോമ സേനയില്‍ ഏതെങ്കിലുമൊന്നിന്റെ ഭാഗമാവാം.
ഈ വര്‍ഷം 46,000 യുവാക്കളെ അഗ്നിപഥിലൂടെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം. അഗ്നിവീര്‍ എന്നായിരിക്കും ഇവരെ വിശേഷിപ്പിക്കുക. 17 മുതല്‍ 23 വയസുവരെയുള്ള യുവാക്കള്‍ക്കാണ് അവസരം.30,000 മുതല്‍ 40,000 വരെയായിരുക്കും വേതനം. നാല് വര്‍ഷത്തേക്ക് 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും ലഭിക്കും. റിക്രൂട്ട്മെന്റില്‍ സാധാരണ സൈനികരെ പോലെ തന്നെ മെഡിക്കല്‍, ഫിസിക്കല്‍ പരിശോധന പാസാവണം. വിദ്യാഭ്യാസ യോഗ്യതയ്ക്കും അതേ മാനദണ്ഡം തന്നെയായിരിക്കും.
നാല് വര്‍ഷം അഗ്നിപാതിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ശേഷം ഇവരില്‍ 25 ശതമാനം പേരെ സൈന്യത്തില്‍ സ്ഥിര സൈനികരായി ഉള്‍പ്പെടുത്തും. ബാക്കിലുള്ളവര്‍ക്ക് മറ്റ് ജോലികള്‍ ലഭിക്കാനാവശ്യമായ സഹായം സേന നല്‍കും. നാല് വര്‍ഷത്തെ കാലയളവ് പൂര്‍ത്തിയാവുമ്പോള്‍ ഇവര്‍ക്ക് സേവാ നിധി പാക്കേജായി ഒരു തുകയും ലഭിക്കും. അതേസമയം പെന്ഷന് ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കില്ല.