മൊഗ്രാൽ : മാധ്യമ പ്രവർത്തന മേഖലയിൽ വ്യത്യസ്ഥമായ ശൈലി കാത്ത് സൂക്ഷിക്കുക വഴി കെ. എം അഹ്മദ് മാഷിന്റെ വിശ്വസ്തനായി മാറാൻ ഉണ്ണികൃഷ്ണൻ പുഷ്പഗിരിക്ക് സാധിച്ചിരുന്നുവെന്നും ഉണ്ണിയേട്ടന്റെ വിയോഗത്തിലൂടെ നഷ്ടമായത് അഹ്മദ് മാഷിന്റെ പിൻഗാമിയെയാണെന്നും ഉത്തരദേശം സീനിയർ സബ് എഡിറ്ററും,കാസറഗോഡ് സാഹിത്യവേദി വൈസ് പ്രസിഡണ്ടുമായ ടി എ ഷാഫി അനുസ്മരിച്ചു.മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ‘ഉണ്ണിയേട്ടൻ ഇനി ഓർമ്മ’ അനുസ്മരണ പരിപാടിയിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ടി എ ഷാഫി.
ഉത്തരദേശം ഓഫീസിന്റെ കവാടത്തിൽ നേരിന്റെയും നന്മയുടെയും മുഖമായി കാലങ്ങളോളം നിലകൊണ്ട ഉണ്ണിയേട്ടനെ ചിത കെട്ടടങ്ങും മുമ്പ് അനുസ്മരിക്കാൻ മൊഗ്രാൽ ദേശീയ വേദി മുന്നോട്ട് വന്നത്, ഇശൽ ഗ്രാമവുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മ ബന്ധത്തെയാണ് അടയാളപ്പെടുത്തുന്നതെന്നും ഷാഫി പറഞ്ഞു. ചടങ്ങിൽ ദേശീയവേദി പ്രസിഡന്റ് സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു.
സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, സെഡ് എ മൊഗ്രാൽ, ഹമീദ് കാവിൽ, ടി കെ അൻവർ, എം എം റഹ്മാൻ, എം എ മൂസ, റിയാസ് കരീം, എം എ അബ്ദുറഹ്മാൻ സുർത്തിമുല്ല, ഹമീദ് പെർവാഡ്, മുഹമ്മദ് മൊഗ്രാൽ, അഷ്‌റഫ് പെർവാഡ്,പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,ഇബ്രാഹിം ഖലീൽ, എം എസ് മുഹമ്മദ് കുഞ്ഞി,സിദ്ദീഖ് മൊഗ്രാൽ ദേശീയവേദി ഗൾഫ് പ്രതിനിധികളായ സുഹീർ കടപ്പുറം, എം എ ഇക്ബാൽ എന്നിവർ സംസാരിച്ചു. കെ പി മുഹമ്മദ് സ്മാർട്ട് നന്ദി പറഞ്ഞു.