കുമ്പള. ജില്ലയിലടക്കം കോടികളുടെ തേക്ക്, ചന്ദന മരങ്ങൾ മുറിച്ചു മാറ്റിയത് സംസ്ഥാനം ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കെ ജില്ലയിലെ ദേശീയ പാതയോരങ്ങളിൽ കടപുഴകിവീണതും, റോഡിലേക്ക് ചാഞ്ഞു കിടക്കുന്നവ മുറിച്ചുമാറ്റിയ തുമായ മരത്തടികൾ മണ്ണിനോട് അലിഞ്ഞുചേർന്ന് നശിക്കുന്നു. പ്രസ്തുത മരങ്ങൾ തേക്കും, ചന്ദനവും അല്ലാത്തത് കൊണ്ടാണ് അധികൃതർ ലേലം വിളിച്ച് നൽകാത്തതെന്ന ആക്ഷേപവും, പരിഹാസവും കൂടി ജനങ്ങളിൽനിന്ന് ഇപ്പോൾ അധിക്രതർ കേൾക്കേണ്ടി വന്നിട്ടുണ്ട്.
നേരത്തെ ഇത്തരത്തിൽ ദേശീയപാതയിൽ കടപുഴകി വീണതും, മുറിച്ചുമാറ്റിയതുമായ മരത്തടികൾ ലേലം വിളിക്കുമായിരുന്നു. വിറകിനായി അത് എടുക്കാനും ആളുകളുണ്ടായിരുന്നു. ഈ അടുത്തകാലത്തായി ഇത്തരത്തിൽ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ലെന്ന് പറയുന്നു. ഇതുമൂലം സർക്കാർ ഖജനാവിന് ലഭിക്കേണ്ട ലക്ഷങ്ങളാണ് നഷ്ടപ്പെട്ടു പോകുന്നത്. കോടികളുടെ വൻമരങ്ങൾ മുറിച്ചു മാറ്റുന്നതാണ് ഫോറസ്റ്റ് അധികൃതർക്ക് താല്പര്യം എന്ന ആക്ഷേപവും ഇതിനോടൊപ്പം ഉയർന്നുവരുന്നുണ്ട്.