ചട്ടഞ്ചാൽ:തെക്കിൽ ടാറ്റാ ട്രസ്റ്റ് ഗവ.ആശുപത്രിയിലെ മാലിന്യ പ്ലാന്റിന് 1.16 കോടി രൂപ അനുവദിച്ചു. ദിവസം ഒരുലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റാണ് തയ്യാറാക്കുന്നത്. പദ്ധതി നിര്‍വഹണത്തിന് തദ്ദേശ എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സി എച്ച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. രോഗികള്‍ ഉൾപ്പെടെ മുന്നൂറിലധികം പേരാണ് ആശുപത്രിയിലുള്ളത്. മലിനജലം ശേഖരിക്കാൻ ടാറ്റ കമ്പനി 20,000 ലിറ്റര്‍ ശേഷിയുള്ള ആറ് ചേമ്പർ ഒരുക്കിയിരുന്നു. ഈ ചേമ്പറിൽ നിന്ന് മലിനജലം കൊണ്ടുപോയി കളയേണ്ടിവരും. അത് പ്രയോഗികമല്ല. മലിന ജലം ടാങ്ക് കവിഞ്ഞു ജനവാസ കേന്ദ്രങ്ങളില്‍ ഒഴുകിയത് പ്രതിഷേധത്തിന് ഇടയാക്കി. താൽകാലിക പരിഹാരശ്രമവും പരാജയപ്പെട്ടു. തുടർന്നാണ് ശാശ്വതപരിഹാരത്തിന് മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാൻ്റ് നിർമിക്കാൻ എംഎൽഎ ഇടപെട്ടത്.
