കാസർകോട്: പരവനടുക്കം തലക്ലായി ബേനൂർ ശ്രീനിലയത്തിൽ അഞ്ജുശ്രീ പാർവതി (19) മരിച്ചത് എലിവിഷം ഉള്ളിൽ ചെന്നാണെന്ന് രാസപരിശോധനാഫലം. കൂടിയ അളവിൽ എലിവിഷം ഉള്ളിൽ ചെന്നതാണ് മരണത്തിനിടയാക്കിയതെന്ന് കോഴിക്കോട് റീജണൽ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞതായാണ് സൂചന.ഇതോടെ അന്വേഷണം ശക്തമാക്കിയ പോലീസ് അഞ്ജുശ്രീയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് കൈമാറി. സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ മാനസികസമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുറിപ്പിലെ സൂചന. അഞ്ജുശ്രീയുടേത് ആത്മഹത്യയാണെന്ന് ഉറപ്പിക്കുന്നതിനുള്ള ഡിജിറ്റൽ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 31-നാണ് വീട്ടുകാർ ഓൺലൈനിൽ കുഴിമന്തി വാങ്ങിയത്. ജനുവരി ഏഴിന് പുലർച്ചെയാണ് അഞ്ജുശ്രീ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പരാതിയുയർന്നെങ്കിലും സൂചനകളും മൊഴികളും പൊരുത്തപ്പെടാതിരുന്നതോടെയാണ് സംഭവം പോലീസ് വിശദമായി അന്വേഷിച്ചത്.