ലണ്ടൻ: ഇസ്‌ലാം സ്വീകരിച്ച ആഴ്‌സനലിന്റെ ഘാനാ മിഡ്ഫീൽഡർ തോമസ് പാർട്ടി തോമസ് പാർട്ടി പുതിയ പേര് സ്വീകരിച്ചു. യാകൂബ് എന്ന പേരിലായിരിക്കും താരം ഇനി അറിയപ്പെടുക. പാർട്ടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.”ഞാൻ മുസ്‌ലിംകൾക്കൊപ്പമാണ് വളർന്നത്. അതുകൊണ്ടുതന്നെ വലിയ മാറ്റമൊന്നുമില്ല. നേരത്തെ തന്നെ വിവാഹം കഴിച്ചതാണ്. യാകൂബ് എന്നായിരിക്കും എന്റെ മുസ്‌ലിം പേര്.” -പ്രമുഖ ഘാനാ മാധ്യമപ്രവർത്തകൻ നാനാ അബാ അനാമൂഹ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ തോമസ് പാർട്ടി വ്യക്തമാക്കി. ഞാൻ പ്രണയിക്കുന്നൊരു പെൺകുട്ടി ഇപ്പോൾ എന്റെ കൂടെയുണ്ട്. ബാക്കിയുള്ള പെൺസുഹൃത്തുക്കളെല്ലാം എന്റെ ഒഴിവാക്കുമെന്നറിയാം. എനിക്കതിൽ പ്രശ്‌നമില്ലെന്നും താരം തമാശയായി പറഞ്ഞു.
കിഴക്കൻ ഘാനയിൽ ക്രിസ്ത്യൻ കുടുംബത്തിലായിരുന്നു താരത്തിന്റെ ജനനം. മൊറോക്കക്കാരിയായ കാമുകി സാറാ ബെല്ലയെ വിവാഹം കഴിച്ചതിനു പിന്നാലെയാണ് പാർട്ടി മതംമാറ്റം പ്രഖ്യാപിച്ചത്. ഒരു മതപുരോഹിതന്റെ കൂടെ ഖുർആൻ പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു. അതേസമയം, പുതിയ പേര് സ്വീകരിച്ചെങ്കിലും പ്രൊഫഷനൽ രംഗത്ത് പഴയ പേര് തന്നെയായിരിക്കും ഉപയോഗിക്കുക. ക്ലബ്, ദേശീയ ടീം ജഴ്‌സിയിലും തോമസ് പാർട്ടി എന്ന പേരിൽ തന്നെ തുടരും.
2020ലാണ് അത്ലറ്റികോ മാഡ്രിഡ് വിട്ട് പാർട്ടി ഇംഗ്ലീഷ് ക്ലബായ ആഴ്സനിലെത്തിയത്. ആദ്യ സീസൺ പരിക്കിൽ മുങ്ങിയെങ്കിലും അടുത്ത സീസണിൽ വൻ തിരിച്ചുവരവാണ് താരം നടത്തിയത്. ഇതുവരെ 57 മത്സരങ്ങളിൽ ആഴ്‌സനൽ കുപ്പായമിട്ട 28കാരന് ടീമിനെ പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തെത്തിച്ചതിൽ നിർണായക പങ്കുണ്ട്.
ഘാനയ്ക്ക് ഇത്തവണ ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതിലും സുപ്രധാന റോൾ വഹിച്ചു.കഴിഞ്ഞ മാസിൽ ഡച്ച് ഫുട്ബോൾ ഇതിഹാസം ക്ലാറൻസ് സീഡോർഫും ഇസ്ലാം സ്വീകരിച്ചിരുന്നു. എ.സി മിലാൻ, റയൽ മാഡ്രിഡ്, അജാക്സ് എന്നിവക്കായി കളിച്ച 45കാരൻ സാമൂഹിക മാധ്യമത്തിലൂടെയാണ് ഇസ്ലാമാശ്ലേഷണം പുറത്തുവിട്ടത്.