തിരുവനന്തപുരം: യുഡിഎഫിന്റെ കരുത്ത് മുസ്ലിം ലീഗ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ കരുത്തായി ലീഗ് നിൽക്കുമ്പോൾ അവർ എടുക്കുന്ന നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കിയെങ്കിൽ അതിൽ പരാമർശങ്ങളുണ്ടാകും. അതാണ് എൽഡിഎഫ് നടത്തിയത്. ആ പരാമർശത്തിന് മറ്റ് വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ല.
മതനിരപേക്ഷതയ്ക്ക് കരുത്ത് പകരുന്ന നിലപാട് വരുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുക എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണെന്നും മുഖ്യമന്ത്രി വിശദമാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തെ കുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.പ്രസ്താവന പുറപ്പെടുവിച്ച ഗോവിന്ദൻ മാഷ് തന്നെ കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ ലീഗ് ചില നിലപാടുകളെടുത്തു. ആ നിലപാടുകൾ സ്വാഗതാർഹമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
അതിന് മറ്റ് വ്യാഖ്യാനങ്ങൾ നൽകുന്നതാണ് പ്രശ്നം. ഓരോന്ന് വരുമ്പോൾ ശങ്കയാണ്. തപസ്സിനെ പറ്റി ഇന്ദ്രൻ ചിന്തിച്ചത് പോലെ. ആര് തപസ്സിരുന്നാലും ഇന്ദ്ര വധത്തിന് വേണ്ടിയാണെന്ന് അദ്ദേഹം സംശയിച്ചിരുന്നുവെന്നാണ് പഴയ കഥ. എന്തെങ്കിലും പറഞ്ഞാൽ തകരാറായി പോയോ എന്ന ബേജാറോടെ ചിന്തിക്കുന്ന അവസ്ഥ വരുന്നു. അതിന്റെ ആവശ്യമില്ല.
ഒരു നിലപാട് വ്യക്തമാക്കിയെന്നെയുളളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.മതനിരപേക്ഷതയ്ക്ക് കരുത്ത് പകരുന്ന നിലപാട് വരുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുക എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗ് ഒരു ഘട്ടത്തിൽ ന്യൂനപക്ഷ വർഗീയതയ്ക്കെതിരെ കടുത്ത പ്രചരണങ്ങൾ നടത്തിയിരുന്നു. അന്ന് അതിനെ സ്വാഗതം ചെയ്തിരുന്നു. അതിന് വിരുദ്ധമായ നിലപാടുകളുണ്ടായപ്പോൾ വിമർശിച്ചിട്ടുമുണ്ട്. മതനിരപേക്ഷ നിലപാടിനെ പ്രോത്സാഹിപ്പിക്കുമ്പോൾ അതിൽ മറ്റ് കാര്യങ്ങൾ കണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘യുഡിഎഫിന്റെ കരുത്ത് ലീഗ് ആണ്. യുഡിഎഫിന്റെ കരുത്തായി ലീഗ് നിൽക്കുമ്പോൾ അവർ എടുക്കുന്ന നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കിയെങ്കിൽ അതിന് പരാമർശങ്ങളുണ്ടാകും. അത് മാത്രമെ ഉണ്ടായിട്ടുളളു. ആരും ആർക്കും സർട്ടിഫിക്കറ്റ് നൽകിയതല്ല. നിലപാട് വ്യക്തമാക്കൽ വളരെ പ്രധാനമാണ്,’ മുഖ്യമന്ത്രി പറഞ്ഞു.