കർണാടകയിലെ ബെൽഗാവിയിൽ ക്രിസ്ത്യൻ പുരോഹിതനെ വെട്ടിക്കൊല്ലാൻ ശ്രമം. സെന്റ് ജോസഫ്‌സിന്റെ ‘ദ വർക്കർ ചർച്ച്’ ഫാദർ ഫ്രാൻസിസിനെ ആക്രമിക്കാനാണ് ശ്രമമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
നായയുടെ അസാധാരണമായ കുര കേട്ട് വീട്ടിൽ നിന്നിറങ്ങിയ ഫാദറിനെ അക്രമി വാളുകൊണ്ട് വെട്ടാൻ ശ്രമിക്കുകയായിരുന്നു.”സാധാരണ നായ വീടിനകത്താണ് ഉണ്ടാവാറുള്ളത്.
ഇന്നലെ രാത്രി നായ പുറത്തുനിന്ന് അസാധാരണമായി കുരക്കുന്നത് കേട്ടാണ് ഞാൻ പുറത്തിറങ്ങിയത്.
വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ട് നായയെ അകത്തേക്ക് കൊണ്ടുപോവാനെത്തിയപ്പോൾ വാളുമായി നിൽക്കുന്ന ഒരാളെയാണ് കണ്ടത്. അയാൾ അക്രമിക്കുമെന്നുറപ്പായതോടെ ഞാൻ ഒച്ചവെക്കുകയായിരുന്നു.
ഞാൻ സഹായത്തിനായി നിലവിളിച്ചതോടെ അയാൾ ഓടി രക്ഷപ്പെട്ടു”-ഫാദർ ഫ്രാൻസിസ് മാധ്യമങ്ങളോട് പറഞ്ഞു.
അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
അക്രമി മാനസിക രോഗിയാണെന്നാണ് പ്രാഥമിക വിവരമെന്നും അക്രമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പൊലീസ് കമ്മീഷണർ കെ ത്യാഗരാജൻ പറഞ്ഞു.