ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തിൽ സെക്രട്ടറിയും ജനപ്രതിനിധികളും കൊമ്പു കോർത്തു. വ്യാഴാഴ്ച അപേക്ഷ ഫോറത്തെ ചൊല്ലി ഭരണസമിതിയിലെ ഒരു വനിത ജനപ്രതിനിധിയും സെക്രട്ടറിയും പരസ്പരം വാക്കേറ്റമുണ്ടായി. 2021, 2022 വർഷത്തെ കാർഷിക മേഖയിലെ വ്യക്തിഗത ഗ്രൂപ് പദ്ധതിയുടെ അപേക്ഷ ഫോറത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഒടുവിൽ വൈസ് പ്രസിഡൻറ് ഇടപെട്ട് പരിഹരിക്കുകയായിരുന്നു. ഇതിനു മുമ്പും സമാനകാര്യങ്ങൾ അരങ്ങേറിയിരുന്നു. നേരെത്തെ മറ്റൊരു വനിത ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി പൊലീസ് സ്റ്റേഷൻ വരെ എത്തിയിരുന്നു. കീഴുദ്യോഗസ്ഥനെ കായികമായി നേരിടുകയും മുഖത്തേക്ക് തുപ്പുകയും ചെയ്തുവെന്നും ആരോപണമുണ്ടായിരുന്നു. പഞ്ചായത്ത് ഓഫിസിലെ ഫയലുകളുടെ കാര്യത്തിൽ ആവശ്യമായ നടപടിക്രമം സ്വീകരിക്കുന്നതിനു പകരം സെക്രട്ടറി തട്ടിക്കയറുകയും ആട്ടിപ്പുറത്താക്കുകയും ചെയ്യുന്നുവെന്ന ആക്ഷേപം നിലനിലക്കുന്നു. കോവിഡിൻെറ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും പഞ്ചായത്തിൽ വൻതുക ചെലവാക്കിയതായി പറയുന്നു. ഇത് സെക്രട്ടറിയുടെ സ്വന്തം തീരുമാനപ്രകാരമായിരുന്നുവത്രെ. ഇത് പരിശോധിക്കണമെന്ന് ഭരണസമിതിയിൽതന്നെ അഭിപ്രായമുയർന്നു. അതേസമയം ഓഫിസ് പ്രവർത്തനത്തിൽ ഒരു പ്രശ്നവുമില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ പറഞ്ഞു.