മിശ്രവിവാഹം തടഞ്ഞ് മുസ്‌ലിം യുവാവിനെ ക്രൂരമായി മർദിച്ച് ബജ്രം​ഗ്ദൾ പ്രവർത്തകർ; നാല് പേർ അറസ്റ്റിൽ

Latest ഇന്ത്യ

മിശ്രവിവാഹം തടഞ്ഞ് വരനായ മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. കർണാടകയിലെ ചിക്കമംഗളൂരുവിലെ സബ് രജിസ്ട്രാർ ഓഫീസിൽ ബുധനാഴ്ചയാണ് സംഭവം. ചിക്കമംഗൂരു താലൂക്കിലെ ലക്ഷ്മിപുര സ്വദേശികളായ ഹിന്ദു പെൺകുട്ടിയും മുസ്‌ലിം യുവാവും തമ്മിലുള്ള വിവാഹമാണ് ഇവര്‍ തടഞ്ഞത്.

സംഭവത്തിൽ വധൂവരന്മാരുടെ പരാതിയില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. ഗുരു, പ്രസാദ്, ഷാമ, പാർഥിപൻ എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ യുവാവും രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹത്തിന് പെൺകുട്ടിയുടെ അമ്മ ശോഭയുടെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ, പ്രദേശത്തെ ബജ്‌റംഗ്ദൾ പ്രവർത്തകർ ഇതിൽ പ്രശ്നമുണ്ടാക്കുകയായിരുന്നു.

വിവാഹം തടസപ്പെടുത്തുകയും വരനെ മർദിക്കുകയും ചെയ്ത അക്രമികൾ തുടർന്ന് ഇരുവരേയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവിടെയെത്തിയതിനു പിന്നാലെ അക്രമികൾക്കെതിരെ വധൂവരന്മാർ പരാതി നല്‍കി. പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, പെണ്‍കുട്ടിയെ ന​ഗരത്തിൽ തന്നെയുള്ള സ്വാധര എന്ന പുനരധിവാസ കേന്ദ്രത്തിലാക്കിയെന്നും യുവാവിനെ വീട്ടിലേക്ക് പറഞ്ഞയച്ചെന്നും ചിക്കമംഗളൂരു എസ്പി ഉമാ പ്രശാന്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *