യുപിയിൽ ജയ് ശ്രീറാം വിളിക്കാനാവാശ്യപ്പെട്ട് മകളുടെ മുന്നിലിട്ട് മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് ബജ്‌റംഗ്ദള്‍ ​​ഗുണ്ടകൾ

Latest ഇന്ത്യ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും മുസ്‌ലിങ്ങൾക്ക് നേരെ സം​ഘ്പരിവാർ ആക്രമണം. ‘ജയ്ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം യുവാവിനെ ബജ്രം​ഗ്ദൾ തീവ്രവാദികൾ ക്രൂരമായി മർദിച്ചു. കാണ്‍പൂരിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നടുക്കുന്ന സംഭവം. 45കാരനായ ഇ-റിക്ഷ ഡ്രൈവറെയാണ് ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിക്കുകയും തെരുവിലൂടെ നടത്തിച്ച് മര്‍ദിക്കുകയും ചെയ്തത്.

പിതാവിനെ മർദിക്കുന്നതു കണ്ട് വാവിട്ടു കരയുന്ന ഇദ്ദേഹത്തിന്റെ കുഞ്ഞുമകൾ ‘തല്ലല്ലേ’ എന്ന് കാലിൽ വീണ് കരഞ്ഞപേക്ഷിച്ചിട്ടും അക്രമികൾ ചെവിക്കൊണ്ടില്ല. ബാലികയെ പിടിച്ചുമാറ്റിയ ശേഷം മർദനം തുടരുകയാണിവർ. യുവാവിനെ മർദിച്ച് റോഡിലൂടെ നടത്തിച്ച ഇവർ വിദ്വേഷപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു.
പ്രദേശത്ത് യുവതികളെ മുസ്‌ലിംകള്‍ മതപരിവര്‍ത്തനം നടത്തുന്നതായി ബജ്‌റംഗ്ദള്‍ നേരത്തെ ആരോപിച്ചിരുന്നു. ഗ്രാമത്തില്‍ നടന്ന ബജ്‌റംഗ്ദളിന്റെ യോഗം അവസാനിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. യോ​ഗം നടന്നതിന്റെ 500 മീറ്റർ മാത്രം അകലെയായിരുന്നു സംഭവം. തുടർന്ന് പൊലീസെത്തിയാണ് ഇയാളെ അക്രമികളിൽ നിന്ന് മോചിപ്പിച്ചത്. എന്നാൽ രക്ഷിച്ചുകൊണ്ടുപോയ പൊലീസും ഇദ്ദേഹത്തെ മർദിച്ചെന്നാണ് ആരോപണം.

അതേസമയം, ഇദ്ദേഹത്തിന്റെ പരാതിയില്‍ പത്തു പേര്‍ക്കെതിരേ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. റിക്ഷ ഓടിക്കുന്നതിനിടെ ഒരു സംഘം വന്ന് അസഭ്യം പറയുകയും ക്രൂരമായി മർ​ദിക്കുകയും തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് യുവാവ് പൊലീസിന് മൊഴി നൽകി.

അതേസമയം, സംഭവം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും, സംഭവത്തിന്റെ വീഡിയോയിൽ അക്രമികളുടെ മുഖം കൃത്യമായി കാണാമായിരുന്നിട്ടും ഒരാളെ പോലും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. തങ്ങൾ വീഡിയോ കണ്ടതായും ആക്രമണത്തിന് ഇരയായ ആളുടെ പരാതിയിൽ കേസെടുത്തതായും അന്വേഷണം പുരോ​ഗമിക്കുകയാണെന്നുമാണ് കാൺപൂരിലെ മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥയായ രവീണ ത്യാ​ഗി പറയുന്നത്.

അതേസമയം, ഹിന്ദുവായ അയല്‍ക്കാരനുമായി നിയമ തര്‍ക്കത്തിലുള്ള ​ഗ്രാമത്തിലെ തന്നെ ഒരാളുടെ ബന്ധുവാണ് ഇദ്ദേഹം. കഴിഞ്ഞ മാസം മുതല്‍ കേസ് നടന്നുവരികയായിരുന്നുവെന്നും കാണ്‍പൂര്‍ പൊലീസ് പറയുന്നു. അടുത്തകാലത്തായി ഇവരുടെ കേസില്‍ ഇടപ്പെട്ട ബജ്‌റംഗ്ദള്‍ മുസ്‌ലിം കുടുംബത്തിനെതിരേ ലൗ ജിഹാദ് ആരോപണം ഉന്നയിക്കുകയും നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിവരുന്നതായി പ്രചരിപ്പിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *