പ്രവാചകനിന്ദ: ഇന്ത്യക്കെതിരെ ഭീഷണിയുമായി അൽ ഖ്വയ്ദ; നാല് സംസ്ഥാനങ്ങളിൽ ചാവേറാക്രമണം നടത്തും

Latest അന്താരാഷ്ട്രം ഇന്ത്യ

ഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ അപകീർത്തി പരാമർശത്തിൽ ഇന്ത്യക്കെതിരെ ഭീഷണിയുമായി ആ​ഗോള ഭീകരവാദ സംഘടനയായ അൽ ഖ്വയ്ദ. ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചാവേറാക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തിൽ പറയുന്നത്.’പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ഡൽഹി, ​ഗുജറാത്ത്, ഉത്തർപ്രദേശ്, മുംബൈ എന്നീ സംസ്ഥാനങ്ങളിൽ ആക്രമണം നടത്തുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലും. പ്രവാചകനെ അപമാനിക്കുന്നവരെ തകർക്കാൻ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്‌ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി കത്തിൽ പറയുന്നു.

ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ​ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരർ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.നേരത്തെ, കർണാടകയിലുയർന്ന ഹിജാബ് വിവാദത്തിലും പ്രതികരണവുമായി അൽ ഖ്വയ്ദ രം​ഗത്ത് വന്നിരുന്നു. അടിച്ചമർത്തലിനെതിരെ പ്രതികരിക്കണമെന്ന് അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരി അന്ന് ആവശ്യപ്പെട്ടിരുന്നു. അൽ ഖ്വയ്ദയുടെ ഔദ്യോഗിക മാധ്യമമായ ശബാബ് മീഡിയ പുറത്തുവിട്ട ഒമ്പത് മിനിറ്റ് വീഡിയോയിലായിരുന്നു സവാഹിരിയുടെ ആഹ്വാനം.

ഹിജാബിനെതിരെ രം​ഗത്തെത്തിയ വിദ്യാർത്ഥികളോട് പ്രതികരിച്ച കോളേജ് വിദ്യാർഥിനി മുസ്കാൻ ഖാനെ സവാഹിരി പ്രശംസിക്കുകയും ചെയ്തിരുന്നു.അതേസമയം, ബിജെപി നേതാക്കളുടെ പ്രവാചകനെതിരായ പ്രസ്താവനയിൽ സർക്കാർ മാപ്പു പറയണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതല ചർച്ചയിലൂടെ പരിഹരിക്കാനാണ് ധാരണ. ആവശ്യമെങ്കിൽ സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രി സംസാരിക്കും.

​ഗൾഫ് രാജ്യങ്ങൾക്ക് പിന്നാലെ ഇറാഖ്, ലിബിയ, പാകിസ്താൻ, മാലിദ്വീപ് എന്നീ രാജ്യങ്ങളും വിവാദ പരാമർശത്തിനെതിരെ പ്രസ്താവനയിറക്കിയിരുന്നു.ഗ്യാൻവാപി വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലിൽ നടന്ന ചർച്ചയിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുർ ശർമ്മയുടെ അപകീർത്തികരമായ പരാമർശം.

ഇസ്ലാം മതഗ്രന്ഥങ്ങളിൽ ആളുകൾക്ക് കളിയാക്കാൻ കഴിയുന്ന ചില കാര്യങ്ങൾ ഉണ്ടെന്നായിരുന്നു നുപുർ ശർമ്മയുടെ പരാമർശം. മുസ്ലിങ്ങൾ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുർ ശർമ്മ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ നുപുർ ശർമ്മ മാപ്പ് പറഞ്ഞു. പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ നിരുപാധികമായി പിൻവലിക്കുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഖേദപ്രകടനത്തിൽ നുപുർ ശർമ്മ പറഞ്ഞു.

വിവാദ പരാമർശത്തിന് പിന്നാലെ നുപുർ ശർമ്മയ്‌ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നുപുർ ശർമ്മയെയും ഡൽഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലിനെയും പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *