ചരൺജിത്ത് സിങ് ഛന്നി തന്നെ; പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്

Latest ഇന്ത്യ

കോൺഗ്രസിൻറെ അഭിമാന പോരാട്ടം നടക്കുന്ന പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കായുള്ള കാത്തിരിപ്പിന് വിരാമം. ചരൺജിത്ത് സിങ് ഛന്നിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.

ലുധിയാനയിൽ നടന്ന കോൺഗ്രസ് റാലിയിൽ ഛന്നിയെയും കോൺഗ്രസ് പഞ്ചാബ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിനെയും സാക്ഷിനിർത്തിയായിരുന്നു പ്രഖ്യാപനം.

അടച്ചിട്ട മുറിക്കുള്ളിൽ ഒരു മണിക്കൂർനേരം നടന്ന ചർച്ചയ്‌ക്കൊടുവിലാണ് നിലവിലെ മുഖ്യമന്ത്രിയായ ഛന്നിയെ തന്നെ മുന്നിൽനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് തീരുമാനിച്ചത്. ഛന്നിയുടെ പേര് പ്രഖ്യാപിച്ചപ്പോൾ ആരവങ്ങളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.

നിങ്ങളാണ് ഈ പേര് നിർദേശിച്ചതെന്നും ദുഷ്‌കരമായൊരു തീരുമാനമായിരുന്നു ഇതെന്നും രാഹുൽ പ്രസംഗത്തിൽ പറഞ്ഞു. ദരിദ്രരെ മനസിലാക്കാനും അവരുടെ ഉത്കണ്ഠകൾ തൊട്ടറിയാനും കഴിയുന്ന ഒരു നേതാവിനെയാണ് പഞ്ചാബിനു വേണ്ടതെന്നും രാഹുൽ പറഞ്ഞു.

പ്രഖ്യാപനത്തിനുമുൻപ് പ്രവർത്തകർക്കിടയിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിൽ ഛന്നിയുടെ പേരാണ് കൂടുതൽ പേരും പിന്തുണച്ചത്.

അതേസമയം, കഴിഞ്ഞ ദിവസം ഛന്നിയുടെ മരുമകന്റെ അറസ്റ്റോടെ മറ്റൊരു പേര് ഉയർന്നുവരാനുള്ള സാധ്യതയുമുണ്ടായിരുന്നു. സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പ്രധാനപേരുകളിൽ ഒരാൾ സിദ്ദു തന്നെയായിരുന്നു.

വേദിയിൽ പരസ്പരം ആശ്ലേഷിച്ച് ഛന്നിയും സിദ്ദുവും:

രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം എന്തായാലും പൂർണ പിന്തുണ നൽകുമെന്നും താൻ മുഖ്യമന്ത്രിയായാൽ പഞ്ചാബിലെ മാഫിയകളെ തുടച്ചുനിക്കുമെന്നും ഇന്ന് സിദ്ദു നേരത്തെ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി നാലു മാസം കൊണ്ട് പ്രശംസനീയ ഭരണം കാഴ്ചവച്ചിട്ടുണ്ടെന്നും ചടങ്ങിൽ സിദ്ദു പുകഴ്ത്തി.വേദിയിൽ വച്ച് സിദ്ദുവിനെ ഛന്നി ആശ്ലേഷിച്ചു.

തീരുമാനം എന്തായാലും സ്വാഗതം ചെയ്യുന്നുവെന്ന് ഛന്നി പറഞ്ഞു. മുൻ പിസിസി അധ്യക്ഷൻ സുനിൽഝാക്കർ, കെസി വേണുഗോപാൽ, പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് ചൗധരി തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

ഹൈക്കമാൻഡ് നിർദേശ പ്രകാരം ജനഹിതം തേടിയാണ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ കണ്ടെത്തിയത്. നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നിയാണ് ജനപിന്തുണയിൽ ഒന്നാമനായത്.

എന്നാൽ കഴിഞ്ഞ ദിവസം ഛന്നിയുടെ മരുമകൻ ഭൂപീന്ദർ സിങ് ഹണിയെ ഇഡി അറസ്റ്റ് ചെയ്തതോടെ ഛന്നിക്കുമേൽ കരിനിഴൽ വീണു. ഇതിനിടയിലാണ് ഹൈക്കമാൻഡിനെ ലക്ഷ്യമിട്ട് പിസിസി അധ്യക്ഷൻ സിദ്ദു പരോക്ഷ വിമർശനമുന്നയിച്ചത്.

ദുർബലനായ മുഖ്യമന്ത്രിയെയാണ് മുകളിലുള്ളവർക്ക് ആവശ്യമെന്നായിരുന്നു സിദ്ദുവിന്റെ ഒളിയമ്പ്.ഈ സാഹചര്യത്തിൽ ആദ്യം ഛന്നിയെയും പിന്നീട് നവ്‌ജേത് സിങ് സിദ്ദുവിനെയും പരിഗണിക്കാനും സാധ്യതയുണ്ട്.

മരുമകനെ ഇഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് അകാലിദളും ആം ആദ്മി പാർട്ടിയും ഛന്നിയെ വ്യക്തിപരമായി കടന്നാക്രമിക്കാനും തുടങ്ങി. ഇതാണ് പുതിയ ഫോർമുലയെ കുറിച്ച് ആലോചിക്കാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചത്.

അനധികൃത മണൽക്കടത്ത് കേസിലാണ് ഭൂപീന്ദർ സിങ് ഹണിയെ ഇഡി അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.

രണ്ടാഴ്ച മുമ്പ് നടന്ന റെയ്ഡിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥലത്തുനിന്ന് എട്ടുകോടി രൂപയും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തിരുന്നു.

ഇതിനെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനാണ് അദ്ദേഹത്തെ ഇഡി വിളിപ്പിച്ചത്.

2018 മാർച്ച് ഏഴിനാണ് ഹണിയുടെ പേരിൽ പഞ്ചാബ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *