ചിപ്‌സ് ചോദിച്ചിട്ട് കൊടുത്തില്ല; 19കാരന് മദ്യപസംഘത്തിൻറെ ക്രൂരമർദനം

Latest കേരളം പ്രാദേശികം

കൊല്ലം: വാളത്തുങ്കലിൽ 19കാരന് മദ്യപസംഘത്തിന്‍റെ ക്രൂരമര്‍ദനം. പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനെയാണ് എട്ടുപേർ ചേർന്ന് മർദിച്ചത്. ചിപ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിനാണ് മർദിച്ചതെന്ന് നീലകണ്ഠൻ പറഞ്ഞു. കടയില്‍ നിന്നും ചിപ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ നീലകണ്ഠനോട് മദ്യപസംഘത്തിലൊരാള്‍ ലെയ്‌സ് ആവശ്യപ്പെട്ടു.

എന്നാല്‍ നീലകണ്ഠന്‍ അത് നല്‍കാന്‍ തയ്യാറാകാത്തതാണ് പ്രകോപനമായത്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  നീലകണ്ഠനെ തെങ്ങിന്‍തോപ്പിലേക്ക് ചവിട്ടിത്തെറിപ്പിച്ച് ദേഹത്തേക്ക് ചാടി വീണ് മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അസഭ്യം പറഞ്ഞുകൊണ്ടായിരുന്നു മര്‍ദനം.

നീലകണ്ഠന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്താണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മര്‍ദനത്തിനിടെ ഓടിരക്ഷപ്പെട്ട തന്നെ മദ്യപസംഘം പിന്തുടര്‍ന്നെത്തിയെന്നും വീണ്ടും മര്‍ദിച്ചെന്നും നീലകണ്ഠന്‍ പറയുന്നു. അക്രമത്തില്‍ സാരമായി പരിക്കേറ്റ നീലകണ്ഠനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരവിപുരം സി.ഐയുടെ നേതൃത്വത്തില്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *