‘മംഗ്ളൂറിൽ ക്രിസ്ത്യൻ പ്രാർഥനാ കേന്ദ്രവും അംഗൻവാടിയും ഒരു സംഘം തകർത്തു’;

Latest ഇന്ത്യ

മംഗ്ളുറു: പഞ്ഞിമൊഗറു ഉറുഡാടി ഗുഡ്ഡയിലെ ക്രിസ്ത്യൻ പ്രാർഥനാ കേന്ദ്രവും അംഗൻവാടിയും ഒരു സംഘം പ്രവർത്തകർ തകർത്തതായി പരാതി. കോടതിയുടെ സ്റ്റേ ഉത്തരവ് ലംഘിച്ച് ശ്രീ സത്യ കോർദബ്ബു സേവാ സമിതി പ്രാർഥനാ കേന്ദ്രത്തിന്റെ വളപ്പിൽ കയറി കെട്ടിടവും മറ്റും തകർത്തെന്നാണ് ആരോപണം.

ശനിയാഴ്ച രാവിലെ 11 മണിയോടെ ഇതിന്റെ പരിസരത്ത് താമസിക്കുന്ന ഭൂരിഭാഗം ആളുകളും ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്.40 വർഷങ്ങൾക്ക് മുമ്പ് 585 ചതുരശ്ര അടി സ്ഥലത്ത് നിർമിച്ച പ്രാർഥനാ ഹോൾ പ്രദേശത്തെ നാട്ടുകാർ രൂപീകരിച്ച സെന്റ് ആന്റണി ബിൽഡിംഗ് കമിറ്റിയാണ് കൈകാര്യം ചെയ്തിരുന്നത്.

സെന്റ് ആന്റണി ഹോളി ക്രോസ് ബിൽഡിംഗ് കമിറ്റി പ്രസിഡന്റ് ആന്റണി പ്രകാശ് ലോബോ, സിപ്രിയൻ ഡിസൂസ, ഫ്രാൻസിസ് പിന്റോ, വലേറിയൻ ലോബോ എന്നിവർ ശ്രീ സത്യ കോർഡബ്ദു സേവാ സമിതിക്കെതിരെ കാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.’ഞങ്ങളുടെ വസ്തുവകകളിലേക്കുള്ള അനധികൃത പ്രവേശനവും കെട്ടിടം പൊളിക്കുന്നതും തടഞ്ഞുകൊണ്ട് കോടതി സ്റ്റേ നൽകിയിട്ടുണ്ട്. ഡെപ്യൂടി കമീഷനറും സ്റ്റേ നൽകിയിട്ടുണ്ട്.

പക്ഷേ, എതിർകക്ഷി ഞങ്ങളുടെ വസ്തുവകകളിൽ അനധികൃതമായി കടന്നുകയറി കോംപൗണ്ടിനുള്ളിലെ മതിലും മരങ്ങളും തകർത്തു. കോംപൗണ്ടിനുള്ളിൽ ഒന്നാം വർഷ നേമോത്സവം സംഘടിപ്പിക്കാനുള്ള ക്ഷണ കാർഡുകളും അവർ തയ്യാറാക്കിയിട്ടുണ്ട്.

കഴിഞ്ഞ 40 വർഷമായി ഞങ്ങൾ ഈ കോംപൗണ്ടിനുള്ളിൽ താമസിക്കുന്നു. സിറ്റി കോർപറേഷൻ അധികൃതർ ഡോർ നമ്പർ നൽകിയിട്ടുണ്ട്.

അംഗൻവാടി സൗജന്യമായി നടത്താനും അനുവദിച്ചിരുന്നു. ഞങ്ങൾ എന്നും സമാധാനത്തിന്റെ പക്ഷത്താണ്. പക്ഷേ, എതിർകക്ഷി സമാധാനം തകർക്കാൻ ആഗ്രഹിച്ച് ഇത് ചെയ്തു.

അതിനാൽ, കോടതിയുടെ ഉത്തരവ് ലംഘിച്ചതിന് ഉചിതമായ നടപടി സ്വീകരിക്കണം – പരാതിക്കാർ പറഞ്ഞു.കേസിന്റെ അടുത്ത വാദം ഫെബ്രുവരി 14 ന് നടക്കാനിരിക്കെയാണ് സംഭവം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ വകുപ്പ് ഡെപ്യൂടി ഡയറക്ടറോട് പൂർണ റിപോർട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂടി കമീഷനർ കെ വി രാജേന്ദ്ര പറഞ്ഞു. എസിപി മഹേഷ് സംഭവസ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *