‘വേഗം ബോട്ടിമിലേക്ക് വാ ഉമ്മാ’, ‘വിവാഹത്തിന് മുമ്പ് തന്നെ റിഫയുടെ ജീവിതത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍’; വ്‌ലോഗറുടെ മരണത്തില്‍ പരാതി

അന്താരാഷ്ട്രം കേരളം

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിൻറെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് പിതാവ് റാഷിദ് കോഴിക്കോട് എസ്‍പിക്ക് പരാതി നൽകി. ദുബായ് ജാഫലിയ്യയിലെ ഫ്‌ളാറ്റിലാണ് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ഒന്നാം തിയതി രാത്രിയാണ് റിഫ മരണപ്പെട്ടത്.

സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്. മരിച്ച ദിവസം ദുബായ് പൊലീസെടുത്ത കേസിൽ തുടരന്വേഷണം ആവശ്യപ്പെടുമെന്ന് റിഫയുടെ സഹോദരൻ റിജുൻ പറഞ്ഞു.നേരത്തെ റിഫയുടെ മരണം ആത്മഹത്യയല്ലെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.

ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. മരിക്കുന്നതിന് മുൻപ് രാത്രി റിഫ വീഡിയോ കോളിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ജോലി സ്ഥലത്ത് നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് മകന് ചുംബനം നൽകിയാണ് റിഫ സംസാരം അവസാനിപ്പിച്ചത്.

അതിനു ശേഷം ഫ്ളാറ്റിൽ എത്തിയ റിഫ ഉമ്മ ഷറീനക്ക് വാട്സാപ്പിൽ ശബ്ദ സന്ദേശം അയച്ചിരുന്നു. രാത്രി വൈകി എത്തിയ ഈ സന്ദേശം ഉമ്മ കണ്ടിരുന്നില്ല. ശബ്ദ സന്ദേശത്തിൽ കരഞ്ഞുകൊണ്ട് റിഫ പറഞ്ഞത് ‘വേഗം ബോട്ടിമിലേക്ക് വാ ഉമ്മാ’… എന്നായിരുന്നു. അതിനു മുൻപ് സഹോദരൻ റിജുന് അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്ന കാര്യത്തിലും കുടുംബം ദുരൂഹത സംശയിക്കുന്നുണ്ട്.

ഭാഗങ്ങളാക്കി തിരിച്ച ഫ്ലാറ്റിലായിരുന്നു ദുബായിൽ റിഫയുടെയും ഭർത്താവിന്റെയും താമസം. എന്നാൽ ഇവരെ കൂടാതെ മെഹ്നാസിന്റെ ക്യാമറാമാനും സുഹൃത്തുമായ യുവാവും ഇവിടെ ഉണ്ടായിരുന്നതായാണ് കുടുംബത്തിനു ലഭിച്ച വിവരം. ഇയാൾക്കെതിരെയുളള ആരോപണമാണ് മരിക്കുന്നതിന് മണിക്കൂറികൾ മുമ്പ് റിഫ അയച്ച ഓഡിയോ സന്ദേശത്തിലുളളതെന്നാണ് കൂടുംബം കരുതുന്നത്. വിവാഹത്തിന് മുൻപ് തന്നെ റിഫയുടെ ജീവിതത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും അതെല്ലാം അവൾ മറച്ചു വയ്ക്കുകയായിരുന്നെന്നും സഹോദരൻ പറഞ്ഞു.

ഈ മാസം ഒന്നിന് റിഫയെ ദുബായ് ജാഫലിയ്യയിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാസർഗോഡ് സ്വദേശിയായ ഭർത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. രണ്ട് മാസം മുൻപ് ഭർത്താവിനും മകനുമൊപ്പം റിഫ സന്ദർശകവിസയിൽ ദുബായിൽ എത്തിയിരുന്നു.

ദിവസങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഭർത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം ആഴ്ചകൾക്ക് മുൻപാണ് റിഫയും ദുബായിൽ എത്തിയത്. മൂന്നു വർഷങ്ങൾക്ക് മുമ്പാണ് റിഫ യുട്യൂബിലൂടെ വ്‌ളോഗിംഗ് ആരംഭിച്ചത്. റിഫ മെഹ്നൂസ് എന്ന പേരിലാണ് വ്‌ളോഗിംഗ് ചെയ്തിരുന്നത്.

ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ, സംസ്‌കാരങ്ങൾ, ട്രാവലിംഗ് എന്നിവയായിരുന്നു റിഫയുടെ വ്‌ളോഗിൽ നിറഞ്ഞുനിന്നിരുന്നത്. മരണത്തിന് ദിവസങ്ങൾക്ക് മുൻപ് പോലും സമൂഹമാധ്യമങ്ങളിൽ റിഫയും ഭർത്താവും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *