മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ രാത്രിയുടെ മറവിൽ അക്രമണം നടന്നതായി പരാതി. അക്രമം നടത്തിയതിന് പിന്നിൽ സിപിഎം ആണെന്നാണ് ആരോപണം. സംഭവം നടന്ന് 24 മണിക്കൂർ പിന്നിടുമ്പോഴും പൊലീസ് കേസെടുത്തില്ലന്ന് നേതാക്കൾ പറഞ്ഞു.
ഞായറാഴ്ച രാത്രി കുമ്പള പഞ്ചായതിലെ പതിനാലാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് എ എം സൈനുദ്ദീന്റെ വീടിന് നേരെ കല്ലേറും അക്രമവും ഉണ്ടായെന്നാണ് പരാതി. വീടിന്റെ ജനലും ഗ്ലാസുകളും മറ്റും തകർന്നിരുന്നു. ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോൾ ഒരു സംഘം ഓടിപോകുന്നതായി കണ്ടെന്ന് സൈനുദ്ദീൻ പറയുന്നു.
നേരത്തെ വാർഡിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ സൈനുദ്ദീന്റെ വീട്ട് മുറ്റത്ത് സിപിഎം പ്രവർത്തകർ പടക്കം പൊട്ടിച്ചിരുന്നുവെന്നും ആരോപണമുണ്ട്. ഇതിനെ സൈനുദ്ദീൻ ചോദ്യം ചെയ്തിരുന്നതായും ഇതാണ് വീടാക്രമത്തിന് കാരണമെന്നും ലീഗ് കേന്ദ്രങ്ങൾ ആരോപിച്ചു. മനപൂർവം കുഴപ്പമുണ്ടാക്കാനാണ് സിപിഎം പ്രവർത്തകർ ശ്രമിക്കുന്നതെന്നും മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.
വീടിന് കല്ലെറിഞ്ഞു ജനാലകൾ തകർത്ത് നാശനഷ്ടം ഉണ്ടാക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സൈനുദ്ദീൻ കുമ്പള പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവം നടന്ന് 24 മണിക്കൂർ പിന്നിടുമ്പോഴും പൊലീസ് അന്വേഷണം നടത്തി കേസൈടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ മുസ്ലിം ലീഗ് പഞ്ചായത് കമിറ്റിയും കോൺഗ്രസും പ്രതിഷേധിച്ചു.
മുസ്ലിം ലീഗ് കോൺഗ്രസ് നേതാക്കൾ വീട് സന്ദർശിക്കുകയും ചെയ്തു. വിജയിച്ചിട്ടും സിപിഎമിന് പക തീരുന്നില്ലെന്നും ഇതാണ് അക്രമത്തിന് പിന്നിലെന്നും ലീഗ് നേതൃത്വം കുറ്റപ്പെടുത്തുന്നു.