കോവിഡ് മനുഷ്യ നിര്‍മിതം, ചോര്‍ന്നത് വുഹാന്‍ ലാബില്‍ നിന്ന്; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞന്‍

Latest അന്താരാഷ്ട്രം

ന്യൂയോർക്ക്: കോടിക്കണക്കിനു പേരുടെ ജീവന്‍ അപഹരിച്ച കോവിഡ് മഹാമാരിക്ക് കാരണമായ സാര്‍സ്- കോവി- 2 വൈറസ് ചൈനയിലെ വുഹാന്‍ ലാബിൽ നിന്ന് ചോർന്നതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ. വുഹാൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ (ഡബ്ല്യുഐവി)യിൽ പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്രജ്ഞനാണ് വൈറസ് മനുഷ്യ നിർമിതമാണെന്നും ലാബിൽ നിന്ന് ചോർന്നതാണെന്നും വെളിപ്പെടുത്തിയിരിക്കുന്നത്.ഇപ്പോൾ യു.എസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വുഹാൻ ലാബിൽ ജോലി ചെയ്തിട്ടുള്ള ആൻഡ്രൂ ഹഫിന്‍റെതാണ് വെളിപ്പെടുത്തൽ.

മനുഷ്യ നിർമിതമായ കൊറോണ വൈറസ് രണ്ട് വർഷം മുൻപ് വുഹാൻ ലാബിൽ നിന്ന് അബദ്ധത്തിൽ പുറത്തു പോയതാണെന്നാണു ‘ദി ട്രൂത്ത് എബൗട്ട് വുഹാൻ’ എന്ന തന്‍റെ പുസ്തകത്തിലാണ് സാംക്രമിക രോഗ ഗവേഷകനായ ആൻഡ്രൂ ഹഫ് ഇക്കാര്യം പറയുന്നത്.യുകെ ആസ്ഥാനമായുള്ള ദ സൺ എന്ന ടാബ്ലോയിഡിൽ ഹഫിന്‍റെ പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സാംക്രമിക രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ന്യൂയോർക്ക് ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ ഇക്കോഹെൽത്ത് അലയൻസിന്‍റെ മുൻ വൈസ് പ്രസിഡന്‍റാണ് ഹഫ്.മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെയാണ് പരീക്ഷണം നടത്തിയതെന്നും സുരക്ഷാ കാര്യങ്ങളിൽ ഒട്ടും ശ്രദ്ധയില്ലാത്തതിന്‍റെ ഫലമായിട്ടാണ് വുഹാന്‍ ലാബില്‍ നിന്നും വൈറസ് ചോര്‍ന്നതെന്നും പുസ്തകത്തില്‍ പറയുന്നു.

ആദ്യ ദിനം മുതൽ ഇക്കാര്യം ചൈനയ്ക്ക് അറിയാമായിരുന്നു. അപകടകരമായ ബയോ ടെക്നോളജി ചൈനയ്ക്കു കൈമാറിയതിൽ യുഎസ് ഭരണകൂടവും കുറ്റക്കാരാണ്. അവിടെ കണ്ട കാര്യങ്ങൾ തന്നെ ഭയപ്പെടുത്തിയെന്നും ഹഫ് വ്യക്തമാക്കി.  കോവിഡിന്‍റെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്നത് വുഹാനാണ്.

തുടക്കം മുതലെ കൊറോണ വൈറസ് വുഹാ്‍ ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരും ലാബ് ജീവനക്കാരും ഇതു നിഷേധിച്ചിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *