തിരുവനന്തപുരം• സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണവും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വര്‍ധിക്കുന്നു. പനിയുള്ളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
സെപ്റ്റംബറില്‍ 336 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു.സംസ്ഥാനത്ത് വൈറല്‍ പനി ബാധിച്ച് ആയിരങ്ങളാണ് ഓരോ ദിവസവും ചികില്‍സയ്ക്കെത്തുന്നത്. ഇന്നലെ മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത് 12,443 പേരാണ്. 670 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 8452 പേര്‍ കോവിഡ് ചികില്‍സയിലുണ്ട്.
സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ 336 മരണം കൂടി സ്ഥിരീകരിച്ചു.പ്രായമായവരിലും അനുബന്ധ രോഗങ്ങളുള്ളവരിലും സ്ഥിതി ഗുരുതരമാകുന്നതായാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നത്. രാജ്യത്ത് കേരളത്തിലാണു മാസങ്ങളായി രോഗബാധിതരുടെ എണ്ണം കൂടി നിൽക്കുന്നത്. പരിശോധനകളുടെ എണ്ണം വളരെക്കുറവായതിനാല്‍ യഥാര്‍ഥ സ്ഥിതി വ്യക്തമാകുന്നില്ല.
മഹാവ്യാധി അവസാനിച്ചിട്ടില്ലെന്നും മാസ്കും സാമൂഹിക അകലവും പരമാവധി പാലിക്കണമെന്നുമാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.ഓണത്തിനു ശേഷമാണു കേസുകളില്‍ കാര്യമായ വര്‍ധനയുണ്ടായതെന്നും അതു പുതിയ വകഭേദമല്ലെന്നുമാണ് ഐഎംഎയുടെ വിലയിരുത്തൽ.