തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാംതരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മൂന്നാംതരംഗം തുടക്കത്തിൽ തന്നെ അതിതീവ്രമാണ്. ഡെൽറ്റയും ഒമിക്രോണുമാണ് വ്യാപനത്തിന് കാരണം.
ഡെൽറ്റയേക്കാൾ അഞ്ചുമുതൽ ആറ് ഇരട്ടി വരെ ഒമിക്രോണിന് വ്യാപനമുണ്ട്. ഡെൽറ്റയേക്കാൾ തീവ്രമല്ല ഒമിക്രോൺ. എന്നാൽ ഒമിക്രോണിനെ അവഗണിക്കാൻ കഴിയില്ല.
പോസ്റ്റ് കോവിഡ് രോഗങ്ങൾ ഒമിക്രോണിലും കാണാൻ സാധിക്കും.ഡെൽറ്റയിൽ മണവും രുചിയും പോകുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഒമിക്രോണിൽ 17 ശതമാനം പേർക്ക് മാത്രമാണ് ഈ ലക്ഷണങ്ങൾ കണ്ടത്.
അതിനാൽ ജലദോഷം ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.ഒമിക്രോൺ നാച്വറൽ വാക്സിനാണെന്ന് പ്രചാരണം നടക്കുന്നു. ഇത് അടിസ്ഥാന രഹിതമാണ്.
ഇത്തരം തെറ്റിദ്ധാരണകൾ പരത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ ഒരുമിച്ച് നിൽക്കണം.
ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.