ആസാമിലെ ഹൊജായിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഉദാലി മോഡൽ ആശുപത്രിയിൽ കോവിഡ് രോഗി മരണത്തിന് കീഴടങ്ങിയതിൽ അക്രമാസക്തരായ ബന്ധുക്കൾ ഡോക്ടറെ വളഞ്ഞിട്ട് ആക്രമിച്ചു. അക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പിപാൽ പുഖുരി ഗ്രാമവാസിയായ ഗിയാസ് ഉദ്ദിൻ എന്നയാൾ കോവിഡുമായി ബന്ധപ്പെട്ട സങ്കീർണതകൾ കാരണം മരിച്ചു. ഓക്സിജൻ കിട്ടാതെയാണ് രോഗി മരിച്ചതെന്ന് ആരോപിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. സ്യൂജ് കുമാർ സേനാപതി ബന്ധുക്കൾ മർദിക്കുകയായിരുന്നു. ഡോക്ടറെ കൂട്ടത്തോടെയെത്തിയ ബന്ധുക്കൾ നിലത്തിട്ട് ചവിട്ടിക്കൂട്ടി. ലോഹപാത്രം ഉപയോഗിച്ച് തലയ്ക്ക് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഗുരുതരമായി പരിക്കേറ്റ ഡോ. സേനപതിയെ ഉടൻ നാഗാവിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.