പാർട്ടിക്കെതിരെ കവിതയെഴുതി പ്രതിഷേധിച്ച് സി.പി.എം നേതാവ് ജി. സുധാകരൻ. ചെയ്തത് ഒരുതരത്തിലും നന്ദി കിട്ടാത്ത പണിയെന്ന് പരിതപിച്ചാണ് കവിത. കഴിവതൊക്കെയും ചെയ്തെന്നും ആകാംക്ഷാഭരിതരായ നവാഗതർ ഈ വഴി നടക്കട്ടെ എന്നും പറഞ്ഞാണ് കവിത അവസാനിപ്പിക്കുന്നത്. നേട്ടവും കോട്ടവും എന്ന പേരിൽ കലാകൗമുദിയിലാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ” ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ മഹിത ജീവിതം സാമൂഹ്യമായെന്നു പറയും” എന്ന് കവിതയിൽ പറയുന്ന ജി. സുധാകരൻ. തെരഞ്ഞെടുപ്പ് വീഴ്ചയിൽ പാർട്ടിയുടെ അന്വേഷണത്തിൽ തനിക്കുള്ള അതൃപ്തി വ്യക്തമാക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ സി.പി.എമ്മിന്റെ പ്രചാരണത്തിൽ ഗുരുതര വീഴ്ച വന്നിരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി അന്വേഷണം പ്രഖ്യാപിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
ഈ തെളിവെടുപ്പിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സുധാകരനെതിരായാണ് മൊഴി നൽകിയത്. അമ്പലപ്പുഴയിലെ സിപിഎം സ്ഥാനാർഥി എച്ച്. സലാമിനെ തോൽപ്പിക്കാൻ ജി. സുധാകരൻ ശ്രമിച്ചു എന്ന രീതിയിലുള്ള പരാമർശങ്ങളും ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് സുധാകരൻ കവിതയിലൂടെ പ്രതികരിച്ചിരിക്കുന്നത്. ‘അതിലൊരാങ്ക വേണ്ടെന്നു സ്നേഹിതർ കഴിവതൊക്കെയും ചെയ്തെന്നു സ്നേഹിതർ! ഇനി നടക്കട്ടെ ഈ വഴി ആകാംക്ഷാഭരിതരായ നവാഗതർ അക്ഷീണ മനസുമായി നവപഥവീഥിയിൽ” ഇവ ലക്ഷ്യം വയ്ക്കുന്നത് പാർട്ടിയിലെ പുതിയ തലമുറയായ ആരിഫ് എം.പിയെ ഉൾപ്പടെയാണെന്നാണ് സൂചന. പാർട്ടിയുടെ യുവതലമുറയിൽ നിന്ന് പോലും തനിക്കെതിരേ മൊഴിയുണ്ടായതിലുള്ള അദ്ദേഹത്തിന്റെ അതൃപ്തി വ്യക്തമാക്കുന്നതാണ് ഈ വരികൾ.