കാസർഗോഡ്: വ്ളോഗര്‍ റിഫ മെഹ്‌നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിന്‍റെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. കാസർഗോഡുള്ള വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ജംഷാദുൾപ്പെടെയുള്ള സുഹൃത്തുക്കളുടെയും മൊഴിയെടുത്തു. റിഫയുടെ മരണത്തിൽ ഭർത്താവ് മെഹ്നാസിന് പങ്കുണ്ടോയെന്നതാണ് പൊലീസ് പരിശോധിക്കുന്നത്. നിലവിൽ മെഹ്നാസിനെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ മെഹ്നാസിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.
ഇവരുടെ സുഹൃത്ത് ജംഷാദിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.അതേസമയം, റിഫയുടെ മരണത്തില്‍ ഇനിയുമേറെ ദുരൂഹത നീങ്ങാനുണ്ടെന്ന് റിഫയുടെ അഭിഭാഷകന്‍ അഡ്വ. പി റഫ്താസ് പറഞ്ഞു.
റിഫയുടെ മരണത്തിന് പിന്നാലെ ദുബായിയിലെ താമസസ്ഥലത്ത് പൊലീസ് എത്തിയിരുന്നു. സഹോദരനും അടുത്ത കുടുംബവും അടുത്തുണ്ടായിരുന്നിട്ടും വൈകിയാണ് മെഹ്നാസ് ഇവരെ അറിയിച്ചത്. കഴുത്തിലെ പാട് പൊലീസ് ചൂണ്ടിക്കാണിച്ചപ്പോള്‍ പരാതിയില്ലെന്ന് പറയാന്‍ റിഫയുടെ സഹോദരനെ മെഹ്നാസ് നിര്‍ബന്ധിച്ചുവെന്നും അഭിഭാഷകന്‍ പറഞ്ഞു.
മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്‌ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായില്‍ വച്ച് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നില്ല. എന്നാല്‍ റിഫയുടെ ഭര്‍ത്താവ് മെഹനാസും സുഹൃത്തുക്കളും പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നു പറഞ്ഞ് കബിളിപ്പിച്ചതായി റിഫയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ദുബായില്‍ നടത്തിയ ദേഹ പരിശോധന ഫലവുമായി ഒത്തു നോക്കാനാണ് അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കുന്നതെന്നാണ് സൂചന.