ബദിയഡുക്ക: ആൺസുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കൊട്ടിയം സ്വദേശിനി നീതു കൃഷ്ണന്റെ (30) മൃതദേഹമാണ് ബദിയഡുക്ക ഏൽക്കാനയിലെ വീട്ടിനകത്ത് തുണിയിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തിയത്.
കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചതിന്റെ പാടുകളും തലയ്ക്ക് പരിക്കുമുണ്ടെന്നുമാണ് മൃതദേഹ പരിശോധനാ റിപ്പോർട്ട്. ഇതോടെ യുവതിയെ കൊലപ്പെടുത്തിയതാകമെന്ന സംശയം ബലപ്പെട്ടു.യുവതിക്കൊപ്പം താമസിച്ചിരുന്ന പുൽപ്പള്ളിസ്വദേശി ആന്റോയെ (40) തിങ്കളാഴ്ചമുതൽ കാണാനില്ല. ഇയാൾക്കായി സംസ്ഥാനത്തെ മറ്റു ജില്ലകളിലും മംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
ബദിയഡുക്ക ഏൽക്കാനയിലെ ഷാജിയുടെ റബ്ബർതോട്ടത്തിൽ ടാപ്പിങ് ജോലിക്കെത്തിയവരാണ് നീതുവും ആന്റോയും. ഇവർ താമസിച്ചിരുന്ന വീട്ടിനകത്താണ് തുണിയിൽ പൊതിഞ്ഞനിലയിൽ യുവതിയുടെ മൃതദേഹം ബുധനാഴ്ച വൈകിട്ട് കണ്ടെത്തിയത്. മൃതദേഹം കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തിൽ സംസ്കരിക്കും.