അധ്യാപക ക്ഷാമം രൂക്ഷമായ കാസർകോട് ജില്ലയിൽ ഓൺലൈൻ ക്ലാസെടുക്കാനായി ബി.എഡ് വിദ്യാർഥികളെ നിയോഗിക്കാന്‍ തീരുമാനം. നിയമന ഉത്തരവ് ലഭിച്ച അധ്യാപകരെ ഒഴിവാക്കിയാണ് ബി.എഡ് വിദ്യാർഥികളെ സൗജന്യമായി ക്ലാസെടുക്കാൻ നിയോഗിച്ചത്. കാസർകോട് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ തീരുമാനത്തിനെതിരെ നിയമന ഉത്തരവ് ലഭിച്ചവർ പ്രതിഷേധവുമായി രംഗത്തെത്തി.
കാസർകോട് ജില്ലയില്‍ എൽ.പി മുതൽ ഹൈസ്കൂൾ വരെ ക്ലാസുകളിൽ 600 ഓളം അധ്യാപകരുടെ കുറവുണ്ടെന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. അധ്യാപകരുടെ കുറവ് ഓണ്‍ലൈന്‍ ക്ലാസുകളെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. ഇതോടെയാണ് ക്ലാസ് എടുക്കാൻ ബി.എഡ് കോഴ്സ് കഴിഞ്ഞ് പരീക്ഷ കാത്തുനില്‍ക്കുന്നവരേയുംവിദ്യാർഥികളെയും ഉപയോഗപ്പെടുത്താൻ ജില്ലാ വിദ്യാഭ്യാസ സമിതി തീരുമാനിച്ചത്. വേതനം ഇല്ലാതെയാണ് ഇവരുടെ നിയമനം. ഓൺ ലൈൻ ക്ലാസിനാവശ്യമായ നെറ്റ് ചാർജ് ചെയ്യാൻ ഇവർക്ക് പി.ടി.എ ഫണ്ട് അനുവദിക്കും.
പ്രൈമറി, ഹൈസ്കൂൾ തലങ്ങളിൽ 178 പേർക്ക് ഒരു വർഷം മുൻപ് നിയമന ഉത്തരവ് നൽകിയിരുന്നു. വർഷങ്ങളായി ഗസ്റ്റ് അധ്യാപകരായി ജോലി ചെയ്യുന്നവരും ജില്ലയിൽ ഉണ്ട്. നിയമന ഉത്തരവ് ലഭിച്ചവരെയും ഗസ്റ്റ് അധ്യാപകരെയും ഒഴിവാക്കി മറ്റുള്ളവരെ നിയമിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.