മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിക്ക് 2 വർഷം തടവും 15000 രൂപ പിഴയും

Latest

സൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവും 15000 രൂപ പിഴയും ശിക്ഷ. സൂറത്ത് സിജെഎം കോടതിയാണ് ശിക്ഷ വിധിച്ചത്. മോദി സമുദായത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശിച്ചെന്ന മാനനഷ്ടക്കേസിലായിരുന്നു വിധി. ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധിയും വിധി കേൾക്കാൻ സൂറത്തിലെത്തിയിരുന്നു. കോടതിയിൽ നിന്ന് തന്നെ രാഹുൽ ഗാന്ധി ജാമ്യം നേടി.

വിധിക്കെതിരെ അപ്പീൽ നൽകും.2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ച് നടത്തിയ പ്രസംഗമാണ് കേസിനാധാരം. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നതെന്തുകൊണ്ടാണെന്നാണ് രാഹുൽ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.

രാഹുലിന് പിന്തുണ അറിയിച്ച് ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും സൂറത്തിലെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്കെതിരായി നടത്തുന്നത് ബോധപൂർവമുള്ള വേട്ടയെന്ന് ഗുജറാത്ത് പിസിസി പ്രസിഡന്‍റ് ജഗദീഷ് ഠാക്കൂർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *