തെരുവുനായ്ക്കളുടെ കടിയേൽക്കുന്നതും അവ കുറുകെ ചാടി വാഹനാപകടങ്ങൾ സംഭവിക്കുന്നതും ജീവൻ പോലും നഷ്ടപ്പെടുന്നതുമായ വാർത്തകളാണ് നമുക്കു ചുറ്റും. ഇങ്ങനെയുള്ള അവസരങ്ങളിൽ നമുക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടോ? ഉണ്ടെങ്കിൽ ഈ ധനസഹായം എവിടെ നിന്നു ലഭിക്കും? ആർക്കാണ് അപേക്ഷിക്കേണ്ടത് ?
*നഷ്ടപരിഹാരത്തിന് അർഹതയുണ്ട്*
തെരുവുനായ്ക്കളുടെ ആക്രമണം മൂലം നമുക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും. ഇതിനായി സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ജസ്റ്റിസ് സിരിജഗൻ അദ്ധ്യക്ഷനായി ഒരു കമ്മറ്റി കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. 2016 ഏപ്രിൽ 5 ന് രൂപീകൃതമായ ഈ സമിതിയിൽ ആരോഗ്യ വകുപ്പു സെക്രട്ടറി, ആരോഗ്യ വകുപ്പു ഡയറക്ടർ, നിയമ സെക്രട്ടറി എന്നിവർ അംഗങ്ങളാണ്. കമ്മിറ്റിയുടെ ആസ്ഥാനം കൊച്ചിയിലാണ്.സർക്കാർ ആശുപത്രിയിൽ നിന്ന് ചികിത്സ നേടിയവരുൾപ്പെടെയുള്ളവർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. പരുക്കിന്റെ ഗൗരവം, പരുക്കേറ്റയാളുടെ പ്രായം, ജോലി നഷ്ടം, അംഗവൈകല്യം തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് നഷ്ടപരിഹാരം തീരുമാനിക്കുന്നത്.
*എങ്ങനെ അപേക്ഷിക്കണം*
തെരുവുനായുടെ ആക്രമണത്തിന് ഇരയായ വ്യക്തി എല്ലാ കാര്യങ്ങളും വ്യക്തമായി വെള്ളക്കടലാസിൽ എഴുതി അപേക്ഷ സമർപ്പിക്കണം. ചികിത്സ നടത്തിയ ആശുപത്രിയിലെ ബില്ലുകൾ, ഒ.പി ടിക്കറ്റ്, മരുന്നുകളുടെ ബില്ല്, വാഹനത്തിന്റെ കേടുപാടുകൾ തീർക്കാൻ ചെലവായ സംഖ്യയുടെ ബില്ല് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
*നഷ്ടപരിഹാരം ആരു നൽകും*
സമിതി നിർദ്ദേശിക്കുന്ന നഷ്ടപരിഹാര തുക പരാതിക്കാരൻ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് (പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ ) നൽകുന്നത്. നമ്മുടെ പരാതി ന്യായമാണെന്നു ബോധ്യപ്പെട്ടാൽ പരാതിക്കാരനെ ഹിയറിങിന് വിളിക്കും. നമുക്കു നേരിട്ടു ചെന്ന് കാര്യങ്ങൾ സമിതിക്കു മുമ്പാകെ ബോധിപ്പിക്കാം. അഭിഭാഷകന്റെ സേവനം തേടേണ്ടതില്ല. തുടർന്ന് നഷ്ടപരിഹാരം നൽകേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് സമിതി നോട്ടീസ് അയക്കും. അവരുടെ ഭാഗം കൂടി കേട്ട ശേഷം നഷ്ടപരിഹാരം വിധിക്കും. സർക്കാർ അനുവദിക്കുന്ന മുറയ്ക്ക് പരാതിക്കാരന് പണം ലഭിക്കും.
*അപേക്ഷ അയക്കേണ്ട വിലാസം*
ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി, കൊച്ചി കോർപ്പറേഷൻ ബിൽഡിങ്, പരമാര റോഡ്, കൊച്ചി.