തിരുവനന്തപുരം: ബജറ്റിൽ ഇന്ധനസെസും നിരക്കുവർധനയും ഏർപ്പെടുത്തിയതിനെതിരേ പ്രതിഷേധം തുടരുന്നതിനിടെ കുടിവെള്ളക്കരവും കൂട്ടി. ശനിയാഴ്ചമുതൽ വർധന പ്രാബല്യത്തിൽവരുത്തി വിജ്ഞാപനമിറങ്ങി. ചില വിഭാഗങ്ങൾക്ക് മൂന്നുമടങ്ങോളം വർധനയുണ്ട്.ജല അതോറിറ്റിയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനാണ് കൂട്ടുന്നത്.
വിവിധ വിഭാഗങ്ങളിൽ ഒരു കിലോ ലിറ്ററിന് (1000 ലിറ്റർ) 4.40 രൂപമുതൽ 12 രൂപവരെയായിരുന്നു നിലവിലെ നിരക്ക്. ലിറ്ററിന് ഒരു പൈസ വീതമാണ് കൂട്ടിയത്. അതോടെ കിലോ ലിറ്ററിന് 14.4 രൂപമുതൽ 22 രൂപവരെയാവും. ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്നവരെ വർധനയിൽനിന്ന് ഒഴിവാക്കി. അടുത്ത ബില്ലുമുതൽ പുതിയനിരക്കിൽ നൽകണം.രണ്ടുവർഷംമുമ്പ് വർഷംതോറും അഞ്ചുശതമാനം വർധിപ്പിക്കാനും തീരുമാനിച്ചിരുന്നു.