മൊഗ്രാൽ. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ കുട്ടികളെ കശക്കിയെറിയുന്ന ലഹരി വിപണികൾ സജീവമാകുന്നത് രക്ഷിതാക്കൾ കരുതലോടെ കാണണമെന്ന് സിവിൽ എക്സൈസ് ഓഫീസർ നസറുദ്ദീൻ മൊഗ്രാൽ അഭിപ്രായപ്പെട്ടു.
മൊഗ്രാൽ ദേശീയവേദി ഈ മാസം 16ന് മൊഗ്രാലിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ “ഗ്രാമസഞ്ചാര പദയാത്രയുടെ” ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു നസ്റുദ്ദീൻ. പാൻപരാഗും, ഹാൻസുമെല്ലാം ഇപ്പോൾ ഓൾഡ് ഫാഷനായി.
വിപണിയിലെ മാറ്റങ്ങളെല്ലാം വിദ്യാർഥികളും രുചിച്ചു നോക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ശരീരത്തിൽ കുത്തിവയ്ക്കുന്ന മരുന്നുകളാണ് ഇപ്പോൾ ലഹരിമാഫിയാ വിപണി സജീവമാകുന്നത്.
ലഹരി മാഫിയ കാസർഗോഡ് ജില്ലയെ തന്നെ ഒന്നടങ്കം പിടിമുറുക്കി കൊണ്ടിരിക്കുന്നുവെന്ന് കഴിഞ്ഞ ഒരു മാസത്തിനിടയിൽ പൊലീസും, എക്സൈസും നടത്തിയ റൈഡും, ലക്ഷങ്ങളുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതും വ്യക്തമാക്കുന്നുണ്ട്.
ലഹരി വ്യാപനത്തിനെതിരെ വ്യാപക ബോധവൽക്കരണത്തിന് ജില്ലയിലെ മുഴുവൻ സന്നദ്ധ സംഘടനകളും,പി ടി എ കമ്മിറ്റികളും രംഗത്ത് വരണമെന്നും, ഇതുമായി ബന്ധപെട്ട് മൊഗ്രാൽ ദേശീയവേദി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്നും നസ്റുദ്ദീൻ മൊഗ്രാൽ പറഞ്ഞു.
യോഗത്തിൽ പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു.
എം എം റഹ്മാൻ, റിയാസ് കരീം, എം എ മൂസ, വിജയകുമാർ, കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, അഷ്‌റഫ് പെർവാഡ്, എം എ ഇക്ബാൽ,മുഹമ്മദ് അബ്‌കോ, അബ്ദുല്ലകുഞ്ഞി നട്പ്പളം, ടി എ ജലാൽ, എം എസ് മുഹമ്മദ് കുഞ്ഞി, റസാഖ് കൊപ്പളം, മുഹമ്മദ് മൊഗ്രാൽ,മുഹമ്മദ് അഷ്‌റഫ് സാഹിബ്, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, എന്നിവർ സംസാരിച്ചു.
ട്രഷറർ മുഹമ്മദ് സ്മാർട്ട് നന്ദിയും പറഞ്ഞു.