കാസർകോട്: മുൻ മന്ത്രിയും സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറിയുമായ ഇ.ചന്ദ്രശേഖരൻ എം.എൽ.എ.യെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആക്രമിച്ച കേസിൽ പ്രതികളായ ആർ.എസ്.എസ്., ബി.ജെ.പി. പ്രവർത്തകരെ കോടതി വെറുതേ വിട്ടു. സാക്ഷികളായ സി.പി.എം. നേതാക്കൾ കൂറുമാറിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ 12 പേരെയാണ് കോടതി വെറുതേ വിട്ടത്.2016 മേയ് 19-ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുശേഷം കാഞ്ഞങ്ങാട് മാവുങ്കാലിൽ ആഹ്ളാദപ്രകടനത്തിനിടെയാണ് അക്രമമുണ്ടായത്. പരിക്കേറ്റ കൈയുമായാണ് ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാറിൽ മന്ത്രിയായി ചുമതലയേറ്റത്.
ചന്ദ്രശേഖരനൊപ്പം ജീപ്പിലുണ്ടായിരുന്ന സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ടി.കെ.രവി 2022 നവംബർ 28-ന് നടന്ന വിചാരണയ്ക്കിടെയാണ് കൂറുമാറിയത്. മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റിയംഗം അനിൽ ബങ്കളമാണ് മൊഴിമാറ്റിയ മറ്റൊരാൾ. സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും പനത്തടി ഏരിയാ സെക്രട്ടറിയുമായ ഒക്ലാവ് കൃഷ്ണൻ, ഏരിയാ കമ്മിറ്റിയംഗം പി.കെ.രാമചന്ദ്രൻ, ചുള്ളിക്കര ലോക്കൽ കമ്മിറ്റിയംഗം സിനു കുര്യാക്കോസ് ഉൾപ്പെടെ 11 സി.പി.എം. പ്രവർത്തകർ പ്രതികളായ വധശ്രമക്കേസ് വിചാരണയ്ക്കിടെ സാക്ഷികളായ ബി.ജെ.പി. പ്രവർത്തകർ ഏതാനും മാസംമുൻപ് കൂറുമാറിയിരുന്നു.ഇത്തരമൊരു നടപടി പ്രതീക്ഷിച്ചതല്ലെന്നും സി.പി.എം. പരിശോധിക്കണമെന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി.ബാബു പ്രതികരിച്ചു.
ഇങ്ങനെയൊരു കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരിശോധിക്കുമെന്നും സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ പറഞ്ഞു. വിഷയത്തിൽ ജില്ലാ നേതൃത്വം ഇടപെട്ടിട്ടില്ലെന്നും അന്വേഷിക്കുമെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു.