അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാ വിമാന സർവീസ് ജൂലൈ 7ന് പുനഃരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു.
യുഎഇ ഗവ.വകുപ്പുകളിൽ നിന്ന് ഇതിനായുള്ള മാർഗനിർദേശങ്ങൾക്കും അനുമതിക്കുമായി കാത്തിരിക്കുകയാണെന്ന് ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായി എമിറേറ്റ്സ് ട്വിറ്ററിലൂടെ വ്യക്തമാക്കി. വൈകാതെ ഇതുസംബന്ധമായി കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും എയർലൈൻ അറിയിച്ചു.
അതേസമയം, എമിറേറ്റ്സിന്റെ വെബ് സൈറ്റിൽ ജൂലൈ 7 മുതലുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. മുംബൈയിൽ നിന്ന് ദുബായിലേയ്ക്ക് വൺവേ എക്കണോമി ടിക്കറ്റ് നിരക്ക് 43,683 രൂപയാണ്. എന്നാൽ, എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, മറ്റു സ്വകാര്യ വിമാനകമ്പനികൾ എന്നിവ ഇതുവരെ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചിട്ടില്ല.
ജൂലൈ എട്ടിന് കൊച്ചിയിൽ നിന്നും ദുബായിലേക്ക് ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിന് മുകളിലാണ് എമിറേറ്റ്സിന്റെ ടിക്കറ്റ് നിരക്ക്. 9ന് തൊണ്ണൂറ്റി മൂവായിരത്തിന് മുകളിലും ടിക്കറ്റ് നിരക്കുണ്ട്. എന്നാൽ 14, 15 തീയതികളിൽ ഇത് 42000 ആയി കുറയുന്നുണ്ട്. ജൂലൈ 6 വരെയാണ് നിലവിൽ ഇന്ത്യയുഎഇ വിമാന സർവീസ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുള്ളത്. എയർ ഇന്ത്യ അധികൃതരും കഴിഞ്ഞ ദിവസം അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.