ആദുർ: വിരുന്നുണ്ട് തിരിച്ചുവരുകയായിരുന്ന ഉമ്മയുടെയും മകളുടെയും ജീവിതത്തിലേക്ക് വിരുന്നെത്തിയത് മരണം. ഇതോടെ ഗ്വാളിമുഖം കണ്ണീരിന്റെ അഴിമുഖമായി. കർണാടക പുത്തൂർ കർണൂർ ഗോളിത്തടിയിൽനിന്ന് ഗ്വാളിമുഖത്തേക്ക് ഇന്നോവയിൽ യാത്ര പുറപ്പെട്ട കുടുംബമാണ് അപകടത്തിൽപെട്ടത്.കേരള-കർണാടക അതിർത്തിയായ കാസർകോട് ദേലംപാടി പരപ്പയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
ഗ്വാളിമുഖ ഗോളിത്തടിയിലെ ഷാനവാസിന്റെ ഭാര്യ ഷാഹിന (29)യും രണ്ടുവയസ്സുള്ള മകൾ ഷസ ഫാത്തിമ എന്നിവരാണ് മരിച്ചത്. ഷാഹിനയുടെ ഭർതൃ സഹോദരി ഗോളിത്തടിയിലെ ബീഫാത്തിമ,(64), മകൻ അഷ്റഫ്(45), മറ്റൊരു മകൻ ഹനീഫയുടെ ഭാര്യ മിസ്രിയ(32), മകൾ സഹറ(ആറ്), വേറൊരു മകൻ യാക്കൂബിന്റെ ഭാര്യ സമീന(28), മകൾ അൽഫ ഫാത്തിമ (അഞ്ച്) എന്നിവർക്കാണ് പരിക്കേറ്റത്.
കർണാടക സുള്ള്യയിലെ കല്യാണവിരുന്നിൽ പങ്കെടുത്ത് തിരിച്ച് ഗ്വാളിമുഖത്തേക്ക് വരുകയായിരുന്നു ഇന്നോവ കാർ യാത്രക്കാർ. പരപ്പയിലെത്തിയപ്പോൾ നല്ല മഴയുണ്ടായിരുന്നു. കനത്തമഴയിൽ നിയന്ത്രണം വിട്ട കാർ റോഡിൽനിന്ന് തെന്നിമാറി മരത്തിലിടിക്കുകയായിരുന്നു.