മുക്കുപണ്ടത്തട്ടിപ്പ്: ആരോപണ വിധേയനായ അപ്രൈസർ ജീവനൊടുക്കിയ നിലയിൽ

Latest പ്രാദേശികം

തളിപ്പറമ്പ്∙ പഞ്ചാബ് നാഷനൽ ബാങ്കിൽ മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി പണം തട്ടിയെന്ന കേസിൽ കുറ്റാരോപിതനായ അപ്രൈസർ ജീവനൊടുക്കിയ നിലയിൽ. തൃച്ചംബരം എസ്എൻഡിപി മന്ദിരത്തിന് സമീപം തെക്കേ വീട്ടിൽ ടി.വി.രമേശനെ(56) ആണ് ഇന്നലെ വൈകിട്ട് വീടിനു സമീപത്ത് തന്നെയുള്ള ഉപയോഗ ശൂന്യമായ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിൽ മുക്കുപണ്ട തട്ടിപ്പ് നടന്നതായി വിവരം പുറത്ത് വന്നതിനെ തുടർന്ന് രമേശനെ കാണാതായിരുന്നു. ഇന്നലെ വൈകിട്ട് ഇവിടെ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കിണറിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

രമേശനാണ് തങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തിയതെന്ന് ആരോപിച്ച് തട്ടിപ്പിനിരയായവർ ഇന്നലെ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുന്നതിനിടയിലാണ് രാമേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിൽ പണയം വച്ചതിൽ മുക്കുപണ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് അധികൃതർ ഇന്നലെ വൈകിട്ട് വരെ നടത്തിയ പരിശോധനയിൽ 30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായാണ് സൂചന. പരിശോധന പൂർത്തിയായ ശേഷം വിശദമായ പരാതി നൽകുമെന്നും തട്ടിപ്പ് നടന്ന വിവരം പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും ബാങ്ക് അധികൃതർ പറഞ്ഞു.

ബാങ്കിന് സമീപം ഹോട്ടൽ നടത്തുന്ന എം.ലക്ഷ്മണൻ, തന്റെ പേരിൽ ഒന്നര ലക്ഷത്തോളം രൂപയുടെ വായ്പ രമേശൻ എടുത്തതായി പരാതി നൽകിയിട്ടുണ്ട്. 2017ൽ എടുത്ത വായ്പ പലവട്ടം പുതുക്കിയെന്നും പരാതിയിലുണ്ട്. ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട്.തട്ടിപ്പ് നടന്ന വിവരം ഇപ്പോഴാണ് അറിയുന്നതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. വിവരം ബോധ്യപ്പെട്ടതിനാൽ മറ്റൊരു ശാഖയിലെ അപ്രൈസറെ എത്തിച്ച് പുനഃപരിശോധന നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *