ബാഗ്ദാദ്: കാല്‍നടയായി കേരളത്തില്‍ നിന്ന് മക്കയിലേക്ക് ഹജ്ജിന് പുറപ്പെട്ട മലപ്പുറം സ്വദേശി ശിഹാബ് ചോറ്റൂര്‍ ഇറാഖില്‍ നിന്നും സൗദി അതിര്‍ത്തിയിലേക്ക്. 1900 കി.മീ താണ്ടിയാല്‍ മദീനയിലേക്ക് എത്താനാകും. ഞായറാഴ്ച ഷിഹാബ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇറാഖില്‍ നിന്നും നേരിട്ട് സൗദിയിലേക്ക് കടക്കാനുള്ള വഴി കണ്ടെത്തിയതായി അറിയിച്ചത്. കുവൈറ്റിൽ പ്രവേശിക്കാതെ നേരിട്ട് സൗദി ബോര്‍ഡറിലേക്ക് പ്രവേശിക്കാനുള്ള വഴിയെ കുറിച്ചറിയാന്‍ സാധിച്ചെന്നാണ് ശിഹാബ് പങ്കുവെച്ച വിവരം. അറാര്‍ എന്ന അതിര്‍ത്തി വഴിയിലൂടെ സഞ്ചരിച്ചാല്‍ കുവൈറ്റില്‍ പ്രവേശിക്കാതെ നേരിട്ട് സൗദിയി ബോർഡറിലേക്ക് എത്താൻ സാധിക്കുമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് വിവരം നല്‍കിയത്. ഇതിനുസരിച്ചാണ് പുതിയ വഴിയിലൂടെയുള്ള യാത്രയെന്ന് ശിഹാബ് പറഞ്ഞു.
‘800 കി.മീ കൂടുതല്‍ നടക്കേണ്ട ആവശ്യമില്ല. 1900 കി.മീ താണ്ടിയാല്‍ മദീനയിലേക്ക് എത്താം. ഇതിനുള്ള അനുമതിക്കായി എ പി അബൂബക്കര്‍ ഉസ്താദ് ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ട് അറാറില്‍ മലയാളികളെ എത്തിക്കുകയും വിസയടക്കം സമര്‍പ്പിച്ച് അവിടുത്തെ പൊലീസ് ഉദ്യോഗസ്ഥരുമായും ഇറാഖ് സൈനീകരുമായും അതിര്‍ത്തി സേനയുമായും സംസാരിച്ചു. ആ യാത്രയ്ക്ക് സമ്മതമാണെന്ന് അവര്‍ അറിയിക്കുകയും ചെയ്തു’. ശിഹാബ് പറഞ്ഞു. ഇറാഖിലെ സൈനീക ക്യാമ്പിലാണ് ഞായറാഴ്ച താമസിച്ചത്. ഇനിയും താമസം മിലിറ്ററി ക്യാമ്പുകളിലായിരിക്കും. യാത്രയിലെ അവസാന പട്ടണം കടന്നു. ഇനിയുള്ളത് മരുഭൂമികള്‍ മാത്രമാണെന്നും ശിഹാബ് പറഞ്ഞു.
ഇപ്പോള്‍ ഇറാഖിന്റെ അതിർത്തിയിലേക്ക് നടന്നുക്കൊണ്ടിരിക്കുകയാണ്. 300 കിലോമീറ്റര്‍ മാത്രമാണ് അറാറിലേക്കുള്ളത്. ഇവിടെ നിന്ന് 1049 കിലോമീറ്റര്‍ മാത്രമാണ് മദീനയിലേക്കുള്ള ദൂരമെന്നും ശിഹാബ് വ്യക്തമാക്കി.നേരത്തെ പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് ട്രാന്‍സിറ്റ് വിസയില്ലാത്തതിനാല്‍ പാക് ഇമിഗ്രേഷന്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു. പാകിസ്താന്‍ വിസ നല്‍കിയതോടെ യാത്ര തുടരാനുള്ള അവസരം ഒരുങ്ങിയത്. തന്നെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് ശിഹാബ് പറഞ്ഞിരുന്നു.
ഇത് ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന അഭിപ്രായമില്ല. കാല്‍നടയായി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്‌നമാണ്. അതിന് എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. ഇന്ത്യയിലും പാകിസ്താനിലും തന്റെ കൂടെ വരാന്‍ ആരോടും പറഞ്ഞിട്ടില്ലെന്നനും ശിഹാബ് വ്യക്തമാക്കിയിരുന്നു.