തിരുവനന്തപുരം: വിവാഹ ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കാൻ പോലീസിനോട് അനുവാദം തേടി യൂത്ത് കോൺഗ്രസ് ജില്ലാ നേതാവ്.
അഴൂർ ഗ്രാമപഞ്ചായത്തംഗം കൂടിയായ യൂത്ത് കോൺഗ്രസ് ജില്ലാ നേതാവാണ്അനുമതിക്കായി അപേക്ഷ സമർപ്പിച്ചത്. അപേക്ഷയിൽ എന്തു തീരുമാനം കൈക്കൊള്ളാനാവുമെന്ന് തലപുകയ്ക്കുകയാണ് പൊലീസ്.
ഇന്നലെ രാവിലെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിനോയ് എസ് ചന്ദ്രൻ, യൂത്ത് കോൺഗ്രസ് മുട്ടപ്പലം യൂണിറ്റ് കൺവീനർ പ്രേംസിത്താർ എന്നിവരോടൊപ്പം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ മുട്ടപ്പലം സജിത്ത് തന്റെ വിവാഹച്ചടങ്ങുകളിൽ 500 ക്ഷണിതാക്കളെ പങ്കെടുപ്പിക്കുന്നതിനുള്ള അനുമതിക്കായി ചിറയിൻകീഴ് എസ്ഐയെ നേരിൽക്കണ്ട് അപേക്ഷ നൽകിയത്.
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അനുവദിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അതേപടി പാലിച്ച് വിവാഹച്ചടങ്ങുകൾ നടത്താമെന്ന സത്യപ്രസ്താവനയും ഹാജരാക്കിയിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തേക്കാൾ വലിപ്പവും വിസ്തീർണവുമുള്ള ശാർക്കര ക്ഷേത്രമൈതാനമാണ് വിവാഹവേദി. ജൂൺ 15നു നിശ്ചയിച്ചിട്ടുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് അടക്കം പൊലീസിന് കൈമാറിയ അപേക്ഷയിലുണ്ട്..