മലപ്പുറം: സംഘടനാവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽനിന്ന് പുറത്താക്കപ്പെട്ട ഹക്കീം ഫൈസി ആദൃശ്ശേരി ഹക്കീം ഫൈസി കോ-ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിന്റെ (സി.ഐ.സി.)യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചു.ചൊവ്വാഴ്ച രാത്രി പാണക്കാട്ടെത്തി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി അദ്ദഹം ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
ഹക്കീം ഫൈസി രാജിവെക്കുമെന്ന് ചർച്ചയ്ക്ക് പിന്നാലെ സാദിഖലി തങ്ങളും വ്യക്തമാക്കിയിരുന്നു.ഫൈസിയുമായി വേദി പങ്കിടരുതെന്ന് സമസ്തയുടെ പോഷക സംഘടനകളായ എസ്.വൈ.എസ്., എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാനഭാരവാഹികളുടെ യോഗം കഴിഞ്ഞയാഴ്ച തീരുമാനിച്ചെങ്കിലും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റുകൂടിയായ സാദിഖലി തങ്ങൾ കഴിഞ്ഞദിവസം വാഫി കോളേജ് ഉദ്ഘാടനച്ചടങ്ങിൽ ഇദ്ദേഹത്തോടൊപ്പം പങ്കെടുത്തു.
ഇത് സമസ്തയിൽ വലിയ ചർച്ചയുണ്ടാക്കിയിരുന്നു. ഇതോടെ സാദിഖലി തങ്ങളുടെ മേലും സമർദ്ദമായി. ഇതേ തുടർന്നാണ് ഹക്കീംഫൈസിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തിയതും രാജിവെക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്.
ഇതിനിടെ സാദിഖലി തങ്ങൾ ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണിൽ വിളിച്ച് സമവായത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നാണ് വിവരം. ഹക്കീം ഫൈസി ആദൃശ്ശേരിയുമായി ഒരു തരത്തിലും ഒത്തുപോകാൻ സാധിക്കില്ലെന്ന നിലപാട് സമസ്ത കടിപ്പിച്ചതോടെ സാദിഖലി തങ്ങൾ രാജി ആവശ്യപ്പെടുകയായിരുന്നു.