നിപ;സമ്പര്‍ക്കപ്പട്ടിക ഇനിയും ഉയരാമെന്ന് ആരോഗ്യമന്ത്രി

Latest ഇന്ത്യ കേരളം പ്രാദേശികം

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഏഴുപേരുടെ സാമ്പിള്‍ പരിശോധനക്കായി പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവില്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ പെടുത്തിയ 20പേര്‍ ഉള്‍പ്പെടെ 188പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഈ പട്ടിക ഇനിയും ഉയര്‍ന്നേക്കാം. സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങി. രോഗ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുകയാണ്. മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. ഇതിന് നിപയുമായി ബന്ധമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി

മരിച്ച കുട്ടിയുടെ അമ്മയും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ലക്ഷണങ്ങളോടെ ചികില്‍സയിലാണ്. ഇവരുടെ നില ഗുരുതരമല്ല.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്രവ പരിശോധനക്കായി വൈറോളജി ലാബ് സജ്ജീകരിക്കുകയാണ്. ഇതിനായി പ്രത്യേക സംവിധാനമൊരുക്കാമെന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും അറിയിച്ചിരുന്നു.
നിപ ചികില്‍സയിലും പ്രതിരോധത്തിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം ഇന്ന് മുതല്‍ തുടങ്ങും. നിപ ചികിത്സ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മറ്റ് ചികില്‍സകളെ ബാധിക്കില്ല. ആശുപത്രിയിലേക്ക് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഏര്‍പ്പെടുത്താനുള്ള നടപടി തുടങ്ങിയെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് കോഴിക്കോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *