മംഗളൂരു: ശിരോവസ്ത്രം ധരിക്കാനുള്ള മൗലികാവകാശത്തിനായി പൊരുതുന്ന വിദ്യാർഥിനി ഹസ്റ ശിഫയുടെ പിതാവിന്റെ ഉടുപ്പിയിലെ ഹോടെലിന് നേരെ ആക്രമണം.
ഹസ്റയുടെ സഹോദരൻ സയ്ഫിന്(20) പരുക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.ഹിജാബ് അഴിക്കാതെ ക്ലാസ്സിൽ പ്രവേശിക്കാൻ അനുമതി തേടി കർണാടക ഹൈകോടതിയിൽ റിട് ഹരജി ഫയൽ ചെയ്ത പി യു കോളജ്വിദ്യാർഥികളിൽ ഒരാളാണ് ഹസ്റ ശിഫ.
ഉടുപ്പി മൽപെ പൊലീസ് സ്റ്റേഷൻ പരിധിയിൽ പിതാവ് ഹൈദറലി നടത്തുന്ന ബിസ്മില്ല ഹോടെൽ ആന്റ് റെസ്റ്റോറന്റിന് നേരെയാണ് ആക്രമണം.
മുന്നിൽ തടിച്ചുകൂടിയ സംഘം സയമായി വാഗ്വാദത്തിൽ ഏർപ്പെട്ടതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. പൊടുന്നനെ സംഘം ഹോടെലിന് കല്ലെറിയുകയും സഹോദരനെഅക്രമിക്കുകയുമായിരുന്നു.
കല്ലേറിൽ ഹോടെലിന്റെ ചില്ലുകൾ തകർന്നു. സയ്ഫ് ഉടുപ്പി ഹൈടെക് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെ അപലപിച്ച് ഹസ്റ ട്വീറ്റ് റ്റ് ചെയ്തു.
“എന്റെ സഹോദരൻ ക്രൂരമായി അക്രമിക്കപ്പെട്ടിരിക്കുന്നു. ഹിജാബ് എന്റെ മൗലികാവകാശം എന്ന ബോധ്യത്തിൽ ഉറച്ചു മുന്നോട്ടുപോവുന്നതാണ് കാരണം. എനിക്ക് എന്റെ അവകാശം ആവശ്യപ്പെട്ടുകൂടെ? ആരാവും അടുത്ത ഇര? സംഘ്പരിവാർ ഗുണ്ടകൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടുന്നു”-വിദ്യാർഥിനി ട്വിറ്ററിൽ കുറിച്ചു.
തലച്ചോറല്ല, തലമുടിയാണ് ഹിജാബ് മറക്കുന്നതെന്ന് മറ്റൊരു ട്വീറ്റിൽ ഹസ്റ പറഞ്ഞു.