കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള ഹിജാബ് വിലക്കിൽ സുപ്രിംകോടതി വിധി നാളെ. ഹിജാബ് ധരിച്ച ആറ് മുസ്‌ലിം വിദ്യാർഥികളെ ഉഡുപ്പി ഗവ. പ്രീ യൂനിവേഴ്‌സിറ്റി കോളേജിൽ നിന്ന് വിലക്കിയതാണ് കർണാടകയിലെ ഹിജാബ് വിവാദത്തിന് തുടക്കമായത്.
ഇവരടക്കമുള്ളവർ നൽകിയ ഹരജികളിലാണ് കോടതി നാളെ വിധി പറയുക. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കോളേജിൽ തുടങ്ങിയ പ്രതിഷേധം പിന്നീട് സംസ്ഥാന വ്യാപകമായിരുന്നു.
ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനികളടക്കം കർണാടക ഹൈക്കോടതിയിൽ ആദ്യം ഹരജി നൽകിയിരുന്നു. എന്നാൽ, ഹിജാബ് ധരിക്കൽ ഇസ്‌ലാമിൽ നിർബന്ധമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ഇതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 16ന് എല്ലാ സ്‌കൂളിലും ഹിജാബ് നിരോധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് സുപ്രിംകോടതിയിൽ ഹരജികൾ സമർപ്പിച്ചത്. സുപ്രിംകോടതിയിൽ 10 ദിവസമാണ് വാദം നടന്നത്.