ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ പരിധിയിൽ വരില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയില്‍. സർക്കാർ ഭരണഘടനാ ലംഘനം നടത്തിയിട്ടില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു.
വിശാല ബെഞ്ചിനെയാണ് കർണാടക സർക്കാർ നിലപാട് അറിയിച്ചത്.ഹിജാബ് വിലക്കിനെതിരായ ഹരജിയിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തിങ്കളാഴ്ചയും വാദം കേൾക്കും. സംഘർഷങ്ങളില്ലാതിരിക്കാൻ ശ്രദ്ധിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
“ഹിജാബ് നിരോധനം അനവസരത്തിലായിരുന്നോ? ഒരു വശത്ത് നിങ്ങൾ (സംസ്ഥാനം) ഉന്നതതല സമിതി വിഷയം പരിശോധിക്കുന്നുവെന്ന് പറയുന്നു, മറുവശത്ത് നിങ്ങൾ ഈ ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇത് പരസ്പര വിരുദ്ധമല്ലേ?”- എന്നായിരുന്നു ഇന്ന് കോടതിയുടെ ഒരു ചോദ്യം- “തീർച്ചയായും അല്ല” എന്നായിരുന്നു എ.ജിയുടെ മറുപടി.
ഹിജാബ് ഇസ്‍ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല എന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയില്‍ പറഞ്ഞു.
ഉഡുപ്പിയിലെ സർക്കാർ പ്രീ യൂണിവേഴ്‌സിറ്റി കോളജുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരെ സമര്‍പ്പിച്ച ഹരജികളിലാണ് വാദം നടന്നത്.
ഹരജികളിൽ മറുപടി നൽകാൻ സംസ്ഥാന അഡ്വക്കേറ്റ് ജനറൽ പ്രഭുലിങ് നവദ്ഗി സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് കോടതി വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ചയും വാദം തുടരും.