മംഗ്ളുറു:ഉഡുപി ഗവ. പി യു വനിത കോളജിൽ തിങ്കളാഴ്ച ആരംഭിച്ച പ്രായോഗിക പരീക്ഷക്ക് ശിരോവസ്ത്രം ധരിച്ച് എത്തിയ മൂന്ന് വിദ്യാർഥിനികളെ പ്രിൻസിപൽ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായി പരാതി.
ശാസ്ത്ര വിഭാഗം രണ്ടാം വർഷക്കാരായ താൻ ഉൾപെടെ മൂന്നുപേരോട് അഞ്ചു മിനിറ്റിനകം സ്ഥലംവിട്ടില്ലെങ്കിൽ പൊലീസിൽ പരാതി നൽകും എന്ന് പ്രിൻസിപൽ വിരട്ടിയതായി എ എച് അൽമാസ് ട്വീറ്റ് ചെയ്തു.
ഹിജാബ് വിലക്കിന് തുടക്കമിട്ട ഈ കോളജിൽ നിന്ന് ആദ്യമായി മൗലികാവകാശം തേടി ഹൈകോടതിയിൽ റിട് ഹരജി ഫയൽ ചെയ്തവരാണ് ഭീഷണിക്ക് വിധേയരായ അൽമാസ്, ഹസ്റ ശിഫ, ബീവി ആഇശ എന്നീ കുട്ടികൾ. ഹിജാബ് ധരിച്ചതിനാൽ കഴിഞ്ഞ ഡിസംബർ 27 മുതൽ ക്ലാസിൽ കയറാൻ കഴിയാത്ത അഞ്ചു വിദ്യാർഥിനികൾ കൂടിയുണ്ട്.’ഞങ്ങൾ റെകോർഡ് ബുകുകൾ (യൂട്യൂബ് സഹായത്തോടെ) പൂർത്തിയാക്കിയിരുന്നു. വലിയ പ്രതീക്ഷയോടെയാണ് കോളജിൽ ചെന്നത് അൽമാസ് ട്വിറ്ററിൽ കുറിച്ചു.
ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം തേടി സമർപിക്കപ്പെട്ട ഹരജികളിൽ 11 ദിവസം വാദം കേട്ട കർണാടക ഹൈകോടതി ഫുൾ ബെഞ്ച് വിധിപറയാൻ മാറ്റിവെച്ചിരിക്കുകയാണ്.