ബംഗളൂരു: കർണാടകയിൽ ഹിജാബ് ധരിക്കാൻ അനുമതിയുള്ള സ്‌കൂളുകളും കോളജുകളും നിർമിക്കാനുള്ള വഖഫ് ബോർഡ് നീക്കത്തിൽനിന്ന് പിന്മാറ്റം. അത്തരമൊരു വിഷയം സർക്കാർ ആലോചിച്ചിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. വഖഫ് ബോർഡ് പ്രഖ്യാപനത്തിൽ ഹിന്ദുത്വ സംഘങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് മലക്കംമറിച്ചിൽ.വഖഫ് ബോർഡ് പ്രഖ്യാപിച്ച പദ്ധതി സർക്കാരിൽ ചർച്ച ചെയ്തിട്ടില്ലെന്ന് ബസവരാജ് പറഞ്ഞു. ഇതു സർക്കാരിന്റെ നിലപാടുമല്ല.
എന്തെങ്കിലും പദ്ധതിയിലുണ്ടെങ്കിൽ വഖഫ് ബോർഡ് താനുമായി സംസാരിക്കേണ്ടതാണെന്നും കർണാടക മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഹിജാബ് സൗഹൃദ കോളജുകളും സ്‌കൂളുകളും നിർമിക്കാനുള്ള പദ്ധതി ബസവരാജ് ബൊമ്മൈ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ വാർത്തകളുണ്ടായിരുന്നത്.കർണാടക വഖഫ് ബോർഡ് ചെയർമാൻ ഷാഫി സഅദിയാണ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
മംഗളൂരു, ശിവമോഗ, ഹാസ്സൻ, കൊടഗു, ബീജാപൂർ, ഹുബ്ബാളി എന്നിവിടങ്ങളിലാണ് പുതിയ സ്‌കൂളുകളും കോളജുകളും തുടങ്ങാൻ പദ്ധതിയുണ്ടായിരുന്നത്. പദ്ധതിക്കായി വഖഫ് ബോർഡ് 25 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചിരുന്നു.
അതേസമയം, ഹിജാബ് വിവാദവുമായി പുതിയ നീക്കത്തിന് ബന്ധമൊന്നുമില്ലെന്നും ഷാഫി സഅദി വ്യക്തമാക്കി. സ്‌കൂളിൽ എല്ലാവർക്കും പ്രവേശനമെടുക്കാം. അഞ്ചാറ് മാസംമുൻപ് പ്രഖ്യാപിച്ച പദ്ധതിയാണിത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി വിദ്യാലയങ്ങൾ ആരംഭിക്കാൻ ബോർഡ് കോടികൾ വകയിരുത്തിയിട്ടുണ്ട്.
പ്രധാനമായും വനിതാ കോളജുകളാണ് ലക്ഷ്യമിടുന്നത്. കോളജുകൾക്ക് സ്വയംഭരണാധികാരമുണ്ടാകില്ല. ബോർഡിന്റെയും സർവകലാശാലകളുടെയും നിയമങ്ങൾക്ക് അനുസരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും ഷാഫി സഅദി കൂട്ടിച്ചേർത്തു.