കാസർകോട്: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിന് കാസർകോട് നഗരത്തിലെ ഹോടെലിന് പിഴയീടാക്കി. നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന പേരിൽ ആരംഭിച്ച ക്യാംപയിന്റെ ഭാഗമായി നടന്ന പരിശോധനയിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് മുൻവശത്തെ സെഞ്ച്വറി ഹോടെലിനാണ് 10000 രൂപ പിഴയിട്ടത്.
പച്ചക്കറി അരിഞ്ഞത് ഫ്രീസറിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചു, ലേബൽ ഇല്ലാത്ത പാൽ, വെള്ളം കെട്ടി വൃത്തിഹീനമായ സാഹചര്യം, ദോശയ്ക്കും മറ്റും അരയ്ക്കുന്ന മാവിന്റെ മുകളിൽ മാറാല എന്നിവ കണ്ടെത്തിയതിനാലാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമീഷനർ ജോൺ വിജയകുമാർ, മുസ്ത്വഫ കെ പി, ഹേമാംബിക എന്നിവർ നേതൃത്വം നൽകി.
പരിശോധനയുടെ ഭാഗമായി കാസർകോട് നഗരത്തിലെ മറ്റൊരു ഹോടെലിന് പിഴയീടാക്കുകയും എം ജി റോഡിലെ ഷവർമ സെന്റർ പൂട്ടിക്കുകയും പഴയ പ്രസ് ക്ലബ് ജംക്ഷനിലെ ബേകറിയിൽ നിന്ന് ഗ്രിൽഡ് കോഴികൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വൃത്തിഹീനമായ അന്തരീക്ഷം, പാകം ചെയ്യുന്നതിലെ പോരായ്മ എന്നിവയാണ് നടപടിക്ക് കാരണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.