ന്യൂഡൽഹി: ഓക്‌സിജന്‍ കരിഞ്ചന്തയിൽ വിറ്റ ഹോട്ടല്‍ വ്യവസായി നവനീത് കൽറയും കുടുംബവും ഒളിവിൽ പോയെന്ന് ഡൽഹി പൊലീസ്. ഇതേത്തുടർന്ന് കൽറക്കെതിരേ ഡൽഹി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അനധികൃതമായി സൂക്ഷിച്ച ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. അതിനിടെ, കേസിൽ മുൻകൂർ ജാമ്യം തേടി കൽറ കോടതിയെ സമീപിച്ചിട്ടുണ്ട്.
നവനീതിന്റെ മൂന്ന് ഹോട്ടലുകളിൽനിന്നായി കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന റെയ്‌ഡിലാണ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ ഹോട്ടൽ മാനേജർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഹോട്ടൽ ഉടമ നവനീത് കൽറ ഒളിവിൽപോയത്.
ഡൽഹിയിലെ ഖാൻ ചാച്ച ഹോട്ടൽ ശൃംഖലയുടെ ഉടമയാണ് നവനീത് കൽറ. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത് സൂക്ഷിച്ചിരുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇരട്ടിയിലധികം വിലയ്ക്കാണ് നവനീതും സംഘവും കരിഞ്ചന്തയിൽ വിറ്റിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.