കാസർഗോഡ് :- കാസർഗോഡ് സിവിൽ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മറ്റ് ജില്ലാ ആസ്ഥാനങ്ങളിൽ നൽകി വരുന്ന അടിസ്ഥാന ശമ്പളത്തിന്റെ 8% നിരക്കിലുള്ള വീട്ടുവാടക അലവൻസ് ലഭ്യമാക്കാതെ, പഞ്ചായത്ത് നിരക്കിലുള്ള 4% ആയി കുറച്ച നടപടി പിൻവലിക്കണമെന്ന് എസ്.ഇ.യു കാസറഗോഡ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.കാസർഗോഡ് നഗര പരിധിയിലെ ജീവനക്കാർക്ക് മുനിസിപ്പൽ നിരക്കിൽ വീട്ടുവാടക ലഭ്യമാകുമ്പോൾ ജില്ലാ ആസ്ഥാനത്തെ ജീവനക്കാർക്ക് മുൻ കാലങ്ങളിൽ ലഭ്യമായിരുന്ന ‘മുനിസിപ്പാലിറ്റി അല്ലാത്ത ജില്ലാ ആസ്ഥാനം’ എന്ന പ്രത്യേക പരിഗണന ശമ്പള പരിഷ്കരണത്തിൽ നിർത്തലാക്കിയതാണ് വീട്ടുവാടക കുറയാൻ ഇടയാക്കിയത്.
ഇക്കാര്യത്തിൽ സ്പഷ്ടീകരണ ഉത്തരവ് വന്നതോടെ സിവിൽ സ്റ്റേഷനിലെ ഭൂരിഭാഗം ജീവനക്കാരും വലിയ തുക തിരിച്ചടക്കേണ്ട അവസ്ഥയിലാണ്.
ഉദ്യോഗസ്ഥ ക്ഷാമം നേരിടുന്ന പിന്നോക്ക ജില്ലയായ കാസർഗോഡ് സിവിൽ സ്റ്റേഷനിൽ എച്ച്.ആർ. എ കുറവു വരുന്നതിനാൽ, ഇവിടങ്ങളിൽ ജോലി ചെയ്യാൻ ഉദ്യോഗസ്ഥർ വിമുഖത കാട്ടാനും ആയത് ജില്ലയുടെ വികസനത്തെ പിന്നോട്ടടിപ്പിക്കാനും കാരണമാകുമെന്ന് സമ്മേളനം വിലയിരുത്തി.എസ്. ഇ.യു. സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ഇക്ബാൽ ടി.കെ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറിയേറ്റ് മെമ്പർ ഒ എം.ഷഫീക്ക് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് എ.എ റഹിമാൻ നെല്ലിക്കട്ട, ജന.സെക്രട്ടറി പി സിയാദ്,നൗഫൽ നെക്രാജെ, ഒ.എം ഷിഹാബ്, മുസ്തഫ കെ എ, ഹസൈനാർ പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസർ കെ.എൻ പി.മുഹമ്മദലി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അഷറഫ് അത്തൂട്ടി സ്വാഗതവും അഷ്റഫ് ചെർക്കള നന്ദിയും പറഞ്ഞു.